യുവനടിയുടെ പീഡന പരാതി: വൈദ്യപരിശോധനക്ക് എത്തിച്ച രഞ്ജിത്ത് ആശുപത്രിയിൽ തുടരുന്നു
സിനിമാ ലൊക്കേഷനിൽ വെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്

തൊടുപുഴ: യുവനടിയുടെ പീഡന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ തുടരുന്നു. അറസ്റ്റിന് പിന്നാലെ രാത്രി വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോൾ രക്തസമ്മർദ്ദം ഉയരുകയും ഇസിജിയിൽ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെത്തുടർന്നാണ് ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയത്.
ഹൃദ്രോഗ വിദഗ്ധൻ പരിശോധിച്ചതിന് പിന്നാലെ ന്യൂറോ വിദഗ്ധന്റെ സേവനവും തേടിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ സിടി സ്കാൻ നടത്താനും ഡോക്ടർമാർ നിർദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ മജിസ്‌ട്രേറ്റിനെ ആശുപത്രിയിൽ എത്തിച്ച് റിമാൻഡ് നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് നിലവിൽ ശ്രമിക്കുന്നത്.
സിനിമാ ലൊക്കേഷനിൽ വെച്ച് യുവനടിയെ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് പ്രമുഖ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ് നടപടി. കൊച്ചിയിൽ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയിൽ വെച്ചാണ് ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് പൊലീസ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്. മുൻപ് ബംഗാളി നടിയും ഒരു യുവാവും രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നെങ്കിലും ആ കേസുകളിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. എന്നാൽ നിലവിലെ കേസിൽ യുവനടി നൽകിയ പരാതിയിൽ ശക്തമായ തെളിവുകൾ ലഭിച്ചതാണ് ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിനെ പ്രേരിപ്പിച്ചത്.
Adjust Story Font
16

