ശബരിമല സ്വർണക്കൊള്ള: സഭയിൽ വാക്ക്പോര്; പ്രതിപക്ഷം ഇറങ്ങിപ്പോയി
ചോദ്യോത്തര വേളയിൽ മന്ത്രിമാർക്ക് മൈക്ക് കിട്ടുമ്പോഴെല്ലാം സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു

തിരുവനന്തപുരം: സഭയിൽ ഭരണ-പ്രതിപക്ഷ വാക്ക്പോര്. പ്രതിപക്ഷം ഇറങ്ങിപ്പോയി. മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ പ്രസ്താവന നടത്തിയെന്നും ചോദ്യോത്തര വേളയിൽ മന്ത്രിമാർക്ക് മൈക്ക് കിട്ടുമ്പോഴെല്ലാം സോണിയ ഗാന്ധി അടക്കമുള്ള നേതാക്കളെ അപമാനിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. സോണിയ ഗാന്ധിയെ കൊട്ടാനുള്ള അവസരം നൽകുന്നത് പ്രതിപക്ഷ നേതാവാണെന്ന് എം.ബി രാജേഷ് പ്രതികരിച്ചു.
ഇവിടെ ആരും സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്നില്ല. തെരുവിലിട്ട് ചെണ്ട കൊട്ടുന്നതുപോലെ കൊട്ടാനുള്ള അവസരം ഉണ്ടാക്കുന്നത് പ്രതിപക്ഷ നേതാവാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടുതവണ സോണിയ ഗാന്ധിക്കൊപ്പം നിർത്തുന്നു. സ്വർണം കട്ടവരെ സോണിയ ഗാന്ധിയ്ക്കടുത്ത് കൊണ്ടുപോയത് ആരാണെന്ന് പ്രതിപക്ഷ നേതാവ് പറയണം. അങ്ങനെ പറഞ്ഞാൽ സോണിയ ഗാന്ധിക്ക് പത്തരമാറ്റിന്റെ തിളക്കം ഉണ്ടാകുമെന്നും രാജേഷ് പറഞ്ഞു.
ഡൽഹിയിൽ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത അനുരാഗ് ഠാക്കൂറിനെ കെട്ടിപ്പിടിച്ച് ഫോട്ടോയിട്ട ആളാണ് എം.ബി രാജേഷ് എന്ന് വി.ഡി സതീശൻ തിരിച്ചടിച്ചു. ലാവലിൻ കേസിൽ ചീഫ് ജസ്റ്റിസ് ബാലിക്കെതിരെ സമരം നടത്തിയ ആളാണ് രാജേഷ്. ഇരട്ടത്താപ്പുള്ളവർ ഭരണപക്ഷത്തുള്ളവാരാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ഇതിന് പ്രതികരണമായി നരേന്ദ്രമോദിയെ പോയി കെട്ടിപ്പിടിച്ചത് രാഹുൽ ഗാന്ധിയാണെന്നും ഗോൾവാക്കറുടെ മുന്നിൽ വളഞ്ഞു നിന്ന് വിളക്ക് കൊളുത്തിയത് പ്രതിപക്ഷ നേതാവാണെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവിനെതിരെ പരിഹാസവുമായി പി.രാജീവ്. അറിവും വായനയും ആധികാരികതയും ഉള്ള ആളാണ് പ്രതിപക്ഷ നേതാവ്. ഞാൻ ഞാൻ ഞാൻ എന്ന ഒറ്റവികാരത്തിൽ അടിമപ്പെട്ടു നിൽക്കുകയാണ് അദ്ദേഹമെന്നും രാജീവ് പറഞ്ഞു. ഭരണപക്ഷത്തുള്ള ആരും പ്രതിപക്ഷത്തുള്ളവർക്കെതിരെ മോശം പദപ്രയോഗം നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന് എല്ലാവരോടും പുച്ഛമാണെന്നും ശിവൻകുട്ടി പറഞ്ഞു. ഇന്നലത്തെ സമരം നടത്തിയത് സ്പീക്കറെ ആക്രമിക്കണമെന്ന ലക്ഷ്യത്തോടെ. നിർദേശങ്ങൾ നൽകുന്നത് പ്രതിപക്ഷ നേതാവ്. കനഗോലു പ്ലാൻറ് ചെയ്തു കൊടുത്ത സമരമാണിത്. എല്ലാ തോന്നിവാസങ്ങളെയും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുന്നു. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
Adjust Story Font
16

