വഹാബി പ്രസ്ഥാനങ്ങൾക്കെതിരെ ജാഗ്രത വേണം; തബ്‌ലീഗ് ജമാഅത്തിനെ കരുതിയിരിക്കണം: സമസ്ത
ഭക്തിയുടെ വേഷംകെട്ടി വഹാബിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന തബ്‌ലീഗ് ജമാഅത്തിനെ കരുതിയിരിക്കണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ അലവി ഫൈസി കുളപ്പറമ്പ് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു

- Published:
8 Feb 2026 2:20 PM IST

കാസർകോട്: ഖുർആനും തിരുസുന്നത്തും പഠിപ്പിച്ചുതന്ന യഥാർഥ തൗഹീദിനെ വികലമായി വ്യാഖ്യാനിച്ച് മുസ്‌ലിം സമുദായത്തിൽ ഭിന്നതയുണ്ടാക്കുന്ന വഹാബി പ്രസ്ഥാനങ്ങളുടെ ആദർശ വൈരുധ്യങ്ങൾക്കെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് സമസ്ത സമ്മേളനത്തിൽ പ്രമേയം. മുൻഗാമികളായ പണ്ഡിതന്മാരെയും ഔലിയാക്കളെയും തള്ളിപ്പറഞ്ഞും, സുന്നി വിശ്വാസികളെ മുശ്രിക്കുകളായി മുദ്രകുത്തിയും രംഗത്തുവന്ന വഹാബിസം, കാലക്രമേണ തങ്ങൾ തന്നെ നിർമിച്ചെടുത്ത തൗഹീദ് സങ്കൽപ്പങ്ങളിൽ വെള്ളം ചേർക്കുന്ന കാഴ്ചയാണ് കാണുന്നത്.
ജിന്ന്, സിഹ്ർ തുടങ്ങിയ വിഷയങ്ങളിൽ തൗഹീദിലുണ്ടായ ആശയക്കുഴപ്പങ്ങളും ഗ്രൂപ്പ് വഴക്കുകളും ഇവരുടെ ആദർശാടിത്തറ എത്രത്തോളം ദുർബലമാണെന്ന് തെളിയിക്കുന്നു. കേവലയുക്തിചിന്തയുടെയും ഭൗതിക സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ അല്ലാഹുവിന്റെ വിശേഷണങ്ങളെയും പ്രവാചക ചര്യയെയും വ്യാഖ്യാനിക്കുന്നതിലൂടെ വിശ്വാസികളെ വഴിതെറ്റിക്കുന്ന ഇത്തരം നവീനവാദികളെ തിരിച്ചറിയണം. അഹ്ലുസ്സുന്നയുടെ പാവനമായ ആദർശ പാതയിൽ അടിയുറച്ചു നിൽക്കണമെന്നും ഭക്തിയുടെ വേഷംകെട്ടി വഹാബിസത്തിലേക്ക് വിശ്വാസികളെ റിക്രൂട്ട് ചെയ്യുന്ന തബ്‌ലീഗ് ജമാഅത്തിനെ കരുതിയിരിക്കണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ അലവി ഫൈസി കുളപ്പറമ്പ് അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു.
Adjust Story Font
16
