'രാഹുലിനെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണി'; സണ്ണി ജോസഫ്
പി.വി അൻവറിനെ ഒപ്പംകൂട്ടാനാണ് കോൺഗ്രസ് തീരുമാനമെന്ന് സണ്ണി ജോസഫ് മീഡിയവണ്‍ വോട്ടുപാതയില്‍ പറഞ്ഞു

കോഴിക്കോട്:രാഹുലിൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ രണ്ടാമത്തെ പരാതി പാർട്ടിക്കുള്ള കെണിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ്. 23കാരിയുടെ പരാതിയിലൂടെ തന്നെയും പാർട്ടിയെയും കുടുക്കാൻ നോക്കി.രാഷ്ട്രീയ, നിയമവശങ്ങൾ പരിശോധിച്ച് തന്ത്രപൂർവമാണ് ആ പരാതി തയ്യാറാക്കിയത്. മാധ്യമങ്ങൾക്ക് നൽകിയതിന് ശേഷമാണ് തനിക്ക് പരാതി അയച്ചത് . പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ച് വേഗത്തിൽ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു വെന്നും സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു.
ഷാഫി പറമ്പിലിനെ തകർക്കാൻ സിപിഎം ഗൂഢാലോചന നടത്തുകയാണ്.പാർട്ടി പൂർണമായും ഷാഫിയെ പിന്തുണക്കും. പി.വി.അൻവറിനെ ഒപ്പംകൂട്ടാനാണ് കോൺഗ്രസ് തീരുമാനമെന്നും സണ്ണി ജോസഫ് മീഡിയവൺ വോട്ടുപാതയിൽ പറഞ്ഞു.
അതേസമയം, ബലാത്സംഗ കേസിൽ രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. രാഹുലിന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ക്രൂര ബലാത്സംഗത്തിന് ഇരയായെന്ന യുവതിയുടെ മൊഴിയടക്കമുള്ള പൊലീസിന്റെ റിപ്പോർട്ടും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്നായിരുന്നു രാഹുലിന്റെ വാദം.
ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ രാഹുലിനെ കസ്റ്റഡിയിൽ എടുക്കാനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്. രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
Adjust Story Font
16

