ശബരിമല സ്വർണക്കൊള്ള; സോണിയ ഗാന്ധിയെ വലിച്ചിഴക്കുന്നത് ബിജെപി നേതാക്കളെ പ്രീണിപ്പിക്കാൻ: വി.ഡി സതീശൻ
കേസ് തെളിവില്ലാതെ അവസാനിപ്പിക്കാൻ എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തുകയാണെന്നും സതീശൻ ആരോപിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സോണിയ ഗാന്ധിയെ വലിച്ചിഴക്കുന്നത് ബിജെപി നേതൃത്വത്തെ പ്രീണിപ്പിക്കാനാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തിയത് സിപിഎം ധാരണയോടെയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
മുൻപത്തേയും ഇപ്പോഴത്തെയും ദേവസ്വം മന്ത്രിമാരെ രക്ഷിക്കാനും ജയിലിലായ സിപിഎം നേതാക്കന്മാരെ പുറത്തുകൊണ്ടുവരാനും കേസ് തെളിവില്ലാതെ അവസാനിപ്പിക്കാൻ എസ്ഐടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്മർദം ചെലുത്തുകയാണെന്നും സതീശൻ ആരോപിച്ചു. അതിൽ നിന്ന് രക്ഷപ്പെടാനാണ് സിപിഎം സോണിയ ഗാന്ധിയെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
സഭയിൽ സ്പീക്കർ മുഖ്യമന്ത്രി പറയുന്നത് കേട്ടുനിൽക്കുകയാണെന്നും സതീശൻ ആക്ഷേപിച്ചു. ഇന്ന് അഞ്ച് മന്ത്രിമാർക്കാണ് സംസാരിക്കാൻ അവസരം കൊടുത്തത്. അവർ തന്നെ ആക്ഷേപിക്കുകയായിരുന്നു. എകെജി സെന്ററിലും ശിവൻകുട്ടിയുടെ വസതിയിൽ നിന്നും നടത്തുന്ന ദുഷ്പ്രചാരണങ്ങളുടെ തുടർച്ചയാണ് സഭയിലും കണ്ടതെന്നും സതീശൻ പറഞ്ഞു.
അതേസമയം, സ്വർണക്കൊള്ളയിൽ അന്വേഷണം ഒതുക്കി തീർക്കാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിച്ചതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങളുടെ മുഴുവൻ ഹൃദയത്തിലുള്ള ശബരിമലയിലെ സ്വർണം കട്ടെടുത്തതിൽ ജനങ്ങൾക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് കേസ് പതുകെ ഒതുക്കിത്തീർക്കാം എന്നാണ് സർക്കാർ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

