'പട നയിച്ച വി.ഡി കേരളം ഭരിക്കട്ടെ'; കെപിസിസിയുടെ വിലക്ക് വകവെക്കാതെ വി.ഡി സതീശന് വേണ്ടി തെരുവിലിറങ്ങി പ്രവർത്തകർ
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും വി.ഡി സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി

മൂവാറ്റുപുഴ: കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലി അണികൾക്കിടയിൽ തർക്കം രൂക്ഷം. കെ.സി വേണുഗോപാലിന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള ചർച്ചകൾക്കിടെ, വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകർ തെരുവിലിറങ്ങി. പരസ്യ പ്രതികരണങ്ങൾക്ക് കെപിസിസി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് വകവെക്കാതെയാണ് ഐക്യദാർഢ്യ പ്രകടനങ്ങളും ഫ്ലക്സ് ബോർഡുകളും ഉയരുന്നത്.
മാത്യു കുഴൽനാടൻ എംഎൽഎയുടെ മണ്ഡലമായ മൂവാറ്റുപുഴയിൽ വി.ഡി സതീശനായി പ്രവർത്തകർ വൻ പ്രകടനം നടത്തി. ഇന്ന് വൈകുന്നേരം 6 മണിയോടെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ 'പട നയിച്ച വി.ഡി കേരളം ഭരിക്കട്ടെ' എന്ന ബാനറുകളുമായി പ്രവർത്തകർ ജാഥ നയിച്ചു. മാത്യു കുഴൽനാടൻ പരസ്യമായി കെ.സി വേണുഗോപാലിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം പ്രവർത്തകർ സതീശനായി രംഗത്തിറങ്ങിയത്.
മുൻ നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജി മുണ്ടാടൻ, സെലി ലൈഫ് ബോയി, മുഹമ്മദ് ബാവ, ഷെലീൽ മറ്റപ്പനാൽ, ഷാൻ പട്ടമ്മാകുടി, ഉറൂബ്, റഫീഖ് തോപ്പിൽ തുടങ്ങിയവരാണ് മൂവാറ്റുപുഴയിലെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത്. മണ്ഡലത്തിൽ പലയിടത്തും സതീശനെ അനുകൂലിച്ച് കൂറ്റൻ ഫ്ലക്സ് ബോർഡുകളും ഉയർന്നിട്ടുണ്ട്.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലും വി.ഡി സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. പരപ്പനങ്ങാടിയിൽ വീണ്ടും സതീശനെ അനുകൂലിച്ചുകൊണ്ട് കൂറ്റൻ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. പട നയിച്ചവൻ നാട് നയിക്കട്ടെയെന്ന വാചകങ്ങളോടെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. വാഴക്കാടും വി.ഡി സതീശനെ അനുകൂലിച്ചുകൊണ്ട് പ്രവർത്തകർ തെരുവിലിറങ്ങി.
Adjust Story Font
16

