തവനൂർ: നാലാം അങ്കം ജയിക്കാൻ കെ.ടി ജലീൽ; നേരിടാൻ നേരിട്ടിറങ്ങി ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്
2011ൽ രൂപീകരിച്ചതിന് ശേഷം ഇടത്തോട്ട് മാത്രം ചാഞ്ഞ മണ്ഡലമാണ് തവനൂർ. മൂന്നു തവണയും കെടി ജലീലിനെ വിജയിപ്പിച്ച് നിയമസഭയിൽ എത്തിച്ച മണ്ഡലം. ഇത്തവണ മത്സരം അൽപം കനക്കുമെന്ന് ഉറപ്പാണ്

- Published:
29 March 2026 11:09 AM IST

തവനൂർ: മലപ്പുറം ജില്ലയിൽ കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ. നാലാം തവണ മത്സരത്തിനിറങ്ങുന്ന കെ.ടി ജലീലിനെ ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് ആണ് നേരിടുന്നത്. ഏഴ് പഞ്ചായത്തുള്ള മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളും യുഡിഎഫ് ആണ് ഭരിക്കുന്നത്.
2011ൽ രൂപീകരിച്ചതിന് ശേഷം ഇടത്തോട്ട് മാത്രം ചാഞ്ഞ മണ്ഡലമാണ് തവനൂർ. മൂന്നു തവണയും കെടി ജലീലിനെ വിജയിപ്പിച്ച് നിയമസഭയിൽ എത്തിച്ച മണ്ഡലം. ഇത്തവണ മത്സരം അൽപം കനക്കുമെന്ന് ഉറപ്പാണ്. മത്സരിക്കാൻ താത്പര്യമില്ല എന്ന് കെ.ടി ജലീൽ അറിയിച്ചെങ്കിലും പാർട്ടിയുടെ നിർബന്ധത്തിനു വഴങ്ങി ഒരിക്കൽ കൂടി കളത്തിലിറങ്ങുകയായിരുന്നു. ഇടത് തരംഗത്തിലും കഴിഞ്ഞതവണ കഷ്ടിച്ച് ജയിച്ചുകറിയ ജലീൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ മുൻനിർത്തിയാണ് വോട്ട് ചോദിക്കുന്നത്.
സ്ഥാനാർഥി പ്രഖ്യാപനം അൽപം വൈകിയെങ്കിലും വി.എസ് ജോയിയെ മണ്ഡലത്തിൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നതാണ് യുഡിഎഫിനുള്ള ആശ്വാസം. ജോയിയുടെ യുവത്വവും ജനകീയതയും വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നവും ചമ്രവട്ടം പാലവുമായി ബന്ധപ്പെട്ടുള്ള അഴിമതിയും ചർച്ചയാക്കിയുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. മത്സരിക്കാൻ താത്പര്യമില്ലാത്ത ജലീലിനെ പാർട്ടി നിർബന്ധിച്ച് മത്സരിപ്പിച്ചെന്ന പ്രചാരണവും യുഡിഎഫ് ഉന്നയിക്കുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് തവനൂർ മണ്ഡലത്തിൽ യുഡിഎഫ് നേടിയത്.മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും യുഡിഎഫിനൊപ്പം ആണ്.
Adjust Story Font
16
