ഒരു കയ്യിൽ എസ്ഡിപിഐയെയും മറുകയ്യിൽ ബിജെപിയെയും ചേർത്തുപിടിച്ച് പിണറായി ഡീൽ ഉണ്ടാക്കി: തുളസീധരൻ പള്ളിക്കൽ
നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ വന്നതിന്റെ തനി പകർപ്പുകളാണ് കേരളത്തിൽ കാണുന്നതെന്നും തുളസീധരൻ പറഞ്ഞു

കൊച്ചി: ഒരു കയ്യിൽ എസ്ഡിപിഐയെയും മറുകയ്യിൽ ബിജെപിയെയും ചേർത്തുപിടിച്ച് പിണറായി വിജയൻ ഡീലുണ്ടാക്കിയെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ. കേരളം കണ്ടിട്ടില്ലാത്ത മഴവിൽ സഖ്യമാണ് ഇത്. നരേന്ദ്ര മോദി മൂന്നാം തവണയും അധികാരത്തിൽ വന്നതിന്റെ തനി പകർപ്പുകളാണ് കേരളത്തിൽ കാണുന്നതെന്നും തുളസീധരൻ പറഞ്ഞു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വരെ അഷ്‌റഫ് ബഡേജ എന്നറിയപ്പെട്ടിരുന്ന ആളാണ് അഷ്‌റഫ് എം.കെ എന്ന പേരിൽ മത്സരിക്കുന്നത്. അവിടെ യുഡിഎഫ് സ്ഥാനാർഥിയുടെ പേര് എം.കെ.എം അഷ്‌റഫ് ആണ്. ബിജെപി ജയിച്ചാലും മഞ്ചേശ്വരത്ത് എൽഡിഎഫ് ജയിക്കില്ല. എൽഡിഎഫിനെ ജയിപ്പിക്കാനല്ല യുഡിഎഫിന്റെ ഒരു സീറ്റ് കുറയ്ക്കാനാണ് എസ്ഡിപിഐ മത്സരിക്കുന്നതെന്നും തുളസീധരൻ ആരോപിച്ചു.
നേമത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. അവിടെ മത്സരിച്ചാൽ എൽഡിഎഫ് പരാജയപ്പെടും. അതൊഴിവാക്കാനാണ് നേമത്ത് സ്ഥാനാർഥിയെ നിർത്താത്തത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെയാണ് എസ്ഡിപിഐ പിന്തുണച്ചത്. അന്ന് ബിജെപി-സിപിഎം ഡീൽ എന്നാണ് എസ്ഡിപിഐ ആരോപിച്ചിരുന്നത്. എന്നാൽ ഇത്തവണ അവിടെ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. കാസർകോടും പാലക്കാടും ബിജെപി വിജയിച്ചാലും യുഡിഎഫിന്റെ സീറ്റ് കുറയണമെന്ന നിലപാടാണ് ഇവിടെ വ്യക്തമാകുന്നതെന്നും തുളസീധരൻ പള്ളിക്കൽ പറഞ്ഞു.
Adjust Story Font
16

