മേയ് 15ന് രാഹുൽ ഗാന്ധി ബിഹാറിൽ വിദ്യാർഥികളുമായി സംവദിക്കും
'ശിക്ഷ ന്യായ് സംവാദ്' എന്ന പരിപാടിയുടെ ഭാഗമായാണ് രാഹുൽ ബിഹാറിൽ എത്തുന്നതെന്ന് നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ ചുമതലയുള്ള കനയ്യ കുമാർ

ബിഹാർ: വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി യുവാക്കളുമായി ആശയവിനിമയം നടത്തും. 'ശിക്ഷ ന്യായ് സംവാദ്' എന്ന പേരിൽ മെയ് 15 മുതൽ ബിഹാറിൽ വിദ്യാർഥികളെ കേന്ദ്രികരിച്ച് നടത്തുന്ന സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുൽ ബിഹാറിൽ എത്തുകയെന്ന് നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻഎസ്‌യുഐ) ദേശീയ ചുമതലയുള്ള കനയ്യ കുമാർ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ദർഭംഗയിലെ വിദ്യാർഥികളുമായി സംവദിക്കും. ശിക്ഷ ന്യായ് സംവാദിന് കീഴിലുള്ള വിവിധ സ്ഥലങ്ങളിലെ പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി), മറ്റ് പിന്നാക്ക വിഭാഗം (ഒബിസി) ഹോസ്റ്റലുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും രാഹുൽ ഗാന്ധി ഉൾപ്പെടെ 62 ദേശീയ നേതാക്കൾ വിദ്യാർഥികളുമായി നേരിട്ട് ആശയവിനിമയം നടത്തുമെന്നും കനയ്യ കുമാർ പറഞ്ഞു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഏറ്റവും വലിയ പരാജയമായി ബിഹാറിലെ വിദ്യാഭ്യാസ മേഖല മാറിയിരിക്കുന്നുവെന്ന് എൻഎസ്‌യുഐ വക്താവായ കനയ്യ കുമാർ കൂട്ടിച്ചേർത്തു.
Adjust Story Font
16

