പാകിസ്താനിലെ ബലൂചിസ്താനിൽ ചാവേറാക്രമണത്തിൽ 145 പേർ കൊല്ലപ്പെട്ടു
ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാകിസ്താൻ ആരോപിച്ചു

ബലൂചിസ്താൻ: പാകിസ്താനിലെ ബലൂചിസ്താനിൽ വിവിധയിടങ്ങളിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 145 ആയി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ബലുചിസ്താൻ ലിബറേഷൻ ആർമി ഏറ്റെടുത്തു. ഇന്ത്യയുടെ പിന്തുണയോടെ നടന്ന ആക്രമണമാണെന്ന പാകിസ്താന്റെ ആരോപണം ഇന്ത്യ നിഷേധിച്ചു.
പതിറ്റാണ്ടുകൾക്കിടയിൽ ഒരു ദിവസം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് പാകിസ്താൻ സാക്ഷിയായത്. സുരക്ഷാ സേനയെയും പൗരൻമാരെയും ലക്ഷ്യമിട്ട് വെള്ളിയാഴ്ച രാത്രി തുടങ്ങിയ ആക്രമണം ശനിയാഴ്ചയും തുടർന്നു. ക്വെറ്റ, ഗ്വാഡർ, മക്രാൻ, ഹബ്, ചമൻ, നസീറാബാദ്, നുഷ്കി എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഉന്നത സുരക്ഷയുള്ള ജയിൽ, പൊലീസ് സ്റ്റേഷൻ, പാരാമിലിട്ടറി സുരക്ഷാ സംവിധാനങ്ങളും ആക്രമണങ്ങളിൽ തകർന്നു.
15 സുരക്ഷാ ഉദ്യോഗസ്ഥരും 92 അക്രമികളും കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി വാഹനങ്ങളാണ് അക്രമികൾ അഗ്നിക്കിരയാക്കിയത്. ആക്രമണത്തിൽ വനിതാ പോരാളികളും പങ്കെടുക്കുന്നതിന്റെ വീഡിയോകളും ബിഎൽഎ പുറത്തുവിട്ടിട്ടുണ്ട്. ബലൂചിസ്താൻ ഗവൺമെന്റ് ഒരു മാസത്തേക്ക് നിരോധനാഞ്ജ പ്രഖ്യാപിച്ചു.
പാക് മന്ത്രി മുഹ്‌സിൻ നഖ്‌വിയാണ് ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആരോപണം ഇന്ത്യ നിഷേധിച്ചു. പാക്കിസ്ഥാൻ ഉന്നയിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാകിസ്താന്റെ ശ്രമമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി
Adjust Story Font
16

