60 വർഷത്തിനിടെ ആദ്യം; ഈദ് ദിനത്തിൽ അൽ അഖ്സ മസ്ജിദ് അടച്ചുപൂട്ടി ഇസ്രായേൽ
പള്ളിക്ക് മേൽ പൂർണ നിയന്ത്രണം സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമാണിതെന്നാണ് ഫലസ്തീനികൾ ആരോപിക്കുന്നത്

- Published:
21 March 2026 4:33 PM IST

ജറുസലേം: ഈദ് ദിനത്തിൽ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് അടച്ചുപൂട്ടി ഇസ്രായേൽ. 1967ന് ശേഷം ആദ്യമായാണ് മസ്ജിദ് പൂർണമായും അടച്ചുപൂട്ടുന്നത്. ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ 'സുരക്ഷാ കാരണങ്ങൾ' മുൻനിർത്തിയാണ് നടപടിയെന്നാണ് ഇസ്രായേൽ വാദം. എന്നാൽ, പള്ളിക്ക് മേൽ പൂർണ നിയന്ത്രണം സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ തന്ത്രമാണിതെന്നാണ് ഫലസ്തീനികൾ ആരോപിക്കുന്നത്.
അൽ അഖ്സ മസ്ജിദ് അടച്ചതിനെ തുടർന്ന് തെരുവിൽ നമസ്കരിക്കുന്നവർ
വെള്ളിയാഴ്ച പുലർച്ചെ മുതൽ പഴയ നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ ഇസ്രായേൽ പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് തടഞ്ഞു. പള്ളിയിൽ പ്രവേശിക്കാൻ കഴിയാതെ നൂറുകണക്കിന് വിശ്വാസികൾ നഗരത്തിന് പുറത്ത് തെരുവുകളിലാണ് നമസ്‌കരിച്ചത്്. ഹെറോദ് ഗേറ്റിന് സമീപം തടിച്ചുകൂടിയ വിശ്വാസികളെ പിരിച്ചുവിടാൻ ഇസ്രായേൽ സൈന്യം സ്റ്റൺ ഗ്രനേഡുകൾ പ്രയോഗിക്കുകയും ഏഴുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
''എന്റെ കുട്ടിക്കാലം മുതൽ അൽ-അഖ്‌സയിൽ പെരുന്നാൾ കൂടാത്ത ഒരു വർഷമില്ല. ഇത് ജറുസലേമിലെ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമായ ദിവസമാണ്''- ജറുസലേം സ്വദേശിയായ ഹസൻ ബുൾബുൾ പറഞ്ഞു.
അൽ-അഖ്‌സ അടച്ചതിനെ അറബ് ലീഗും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും (ഒഐസി) ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും വിശ്വാസസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Adjust Story Font
16
