ഗസ്സയിലേക്ക് സഹായവുമായി പുറപ്പെട്ട കപ്പൽ പിടിച്ചെടുത്ത സംഭവം; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ആസ്‌ത്രേലിയൻ സെനറ്റർ
ആക്ടിവിസ്റ്റുകളെ ഇസ്രായേലിലേക്ക് കൊണ്ടുപോകുന്നതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

ഗസ്സ സിറ്റി: ഇസ്രായേലിന്റെ ആക്രമണത്തിലും ഉപരോധത്തിലും ദുരിതത്തിലായ ഫലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട മെഡ്ലീൻ കപ്പൽ ഇസ്രായേൽ പിടിച്ചെടുത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ആസ്‌ത്രേലിയൻ സെനറ്റർ ഡേവിഡ് ഷൂബ്രിഡ്ജ്.
ഗസ്സയിലേക്ക് ഭക്ഷണവും മരുന്നും കൊണ്ടുവരികയായിരുന്ന നിരായുധരായ പ്രവർത്തകരുടെ കപ്പൽ പിടിച്ചെടുത്തത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഡേവിഡ് ഷൂബ്രിഡ്ജ് എക്‌സൽ കുറിച്ചു. ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് മാസമായി ഇസ്രായേൽ ഉപരോധം നേരിടുന്ന ഫലസ്തീനികൾക്ക് സഹായവുമായി പുറപ്പെട്ട ഫ്രീഡം ഫ്‌ളോട്ടിലയുടെ ഭാഗമായ മെഡ്ലീൻ കപ്പൽ ഇന്ന് രാവിലെയാണ് ഗസ്സ തീരത്തേക്ക് കടന്നത്. ഇന്നലെ ഉച്ചയോടെയാണ് കപ്പൽ ഈജിപ്ത് തീരത്തെത്തിയത്. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുംബർഗിന്റെ നേതൃത്വത്തിലാണ് 12 സന്നദ്ധ പ്രവർത്തകർ സഹായവുമായി കപ്പലിലുണ്ടായിരുന്നത്. കപ്പൽ പിടിച്ചെയുത്തതിന് പിന്നാലെ ആക്ടിവിസ്റ്റുകളെ ഇസ്രായേലിലേക്ക് കൊണ്ടുപോകുന്നതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കപ്പൽ തടയുമെന്നും ആക്റ്റിവിസ്റ്റുകളെ തിരിച്ചയക്കുമെന്നും ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകിയിരുന്നു. 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ 108 പേരാണ് കൊല്ലപ്പെട്ടത്. ഭക്ഷണം തേടിയെത്തിയവർക്ക് നേരെ സേന നടത്തിയ വെടിവെപ്പിൽ 13 മരണം കൂടി. ഇന്ധനം തീർന്നതോടെ അവശേഷിച്ച ഗസ്സ ആശുപത്രികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇസ്രായേൽ ഉപരോധം മറികടക്കുമെന്നും ഗസ്സയിലേക്ക് മാനുഷിക സഹായ വിതരണ ഇടനാഴി തുറക്കുമെന്നും തുംബർഗ് പറഞ്ഞിരുന്നു.
Adjust Story Font
16

