മനുഷ്യത്വത്തിന്റെ മറുമുഖം; അപരിചിതനായ മൂന്നു വയസുള്ള അർബുദ ബാധിതനെ രക്ഷിക്കാൻ രണ്ടാഴ്ച കച്ചവടം നിർത്തിവെച്ചു; പിന്തുണയുമായി ആയിരങ്ങൾ
രണ്ടാഴ്ചത്തെ അവധിക്ക് ശേഷം മെയ്് ഒന്നിന് കട തുറന്നപ്പോഴാണ് പിന്തുണയുമായി ആയിരക്കണക്കിന് ആളുകൾ കടയിലേക്ക് ഒഴുകി എത്തിയത്

- Published:
12 May 2026 1:01 PM IST

ബീജിംഗ്: അപരിചിതനായ മൂന്നു വയസുകാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനായി തന്റെ ഉപജീവന മാർഗമായ ബാർബിക്യു സ്റ്റാൾ രണ്ടാഴ്ചയോളം അടച്ചിട്ട യുവാവിന് പിന്തുണയുമായി എത്തിയത് ആയിരങ്ങൾ. ചൈനയിലാണ് സംഭവം. മധ്യ ചൈനയിലെ അൻഹുയി പ്രവിശ്യയിലെ 33 കാരനായ ഷാവോ സാനുഹുവാണ് സ്‌റ്റെം സെൽ ദാനം ചെയ്യുന്നതിനായി രണ്ടാഴ്ച തന്റെ സ്ഥാപനം അടച്ചിട്ടത്.
താൻ ഇതുവരെ കണ്ടിട്ടില്ലാത്ത കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി ഏപ്രിൽ 18 നാണ് ഷാവോ തന്റെ കട അടച്ചിട്ടത്. കുടുംബപരമായ കാരണങ്ങളാൽ കട ഒരാഴ്ചത്തേക്ക് തുറക്കില്ല എന്ന ബോർഡും കടയിൽ തൂക്കിയിരുന്നു. പെട്ടെന്ന് കട അടച്ചതിലൂടെ ഏകദേശം 2.3 ലക്ഷം രൂപയുടെ നഷ്ടമാണ് ഷാവോക്ക് സംഭവിച്ചത്. നഷ്ടമാവുന്ന പണമല്ല, കുഞ്ഞിന്റെ ജീവിതമാണ് വലുത് എന്ന് പറഞ്ഞാണ് ഷാവോ സ്‌റ്റെം സെൽ ദാനത്തിനായി പോയത്. പരിശോധനകൾക്കെല്ലാം ശേഷം ഏപ്രിൽ 27 ന് ഷാവോ സ്‌റ്റെം സെൽ ദാനം ചെയ്തു. രണ്ടാഴ്ചത്തെ അവധിക്ക് ശേഷം മെയ് ഒന്നിന് കട തുറന്നപ്പോഴാണ് പിന്തുണയുമായി ആയിരക്കണക്കിന് ആളുകൾ കടയിലേക്ക് ഒഴുകി എത്തിയത്.
ഏഴ് മണിക്കൂർ സഞ്ചരിച്ച് വരെ ഷാവോയെ കാണാൻ ആളുകൾ എത്തിയവരുണ്ടായിരുന്നു. ആൾക്കൂട്ടം വർധിച്ചതോടെ കച്ചവടവും കൂടി. തന്റെ സ്ഥാപനത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിൽ കൂടുതൽ ആളുകൾ എത്തിയതോടെ സമീപത്തെ മറ്റൊരു കടകൂടി വാടകക്ക് എടുത്ത് കച്ചവടം വിപുലപ്പെടുത്തിയിരിക്കുകയാണ്. വ്യക്തിപരമായ നഷ്ടം കണക്കിലെടുക്കാതെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പോയ ഷാവോയുടെ പ്രവർത്തി ചൈനീസ് സമൂഹമാധ്യമങ്ങളിലെ ഹോട്ട് ടോപ്പിക്കാണ്. ഇപ്പോഴും ഇദ്ദേഹത്തെ കാണാൻ ആളുകൾ എത്തിക്കൊണ്ടേയിരിക്കുകയാണെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Adjust Story Font
16
