ഇസ്രായേൽ ആക്രമണങ്ങൾക്കിടയിലും ദുഃഖവെള്ളി ആചരിച്ച് ഗസ്സയിലെ ക്രൈസ്തവ സമൂഹം
യുദ്ധത്തിന് മുൻപ് ഗസ്സയിൽ 1,017 ക്രൈസ്തവരാണ് ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ അത് കേവലം 600 ആയി ചുരുങ്ങിയതായി ഫാദർ ഗബ്രിയേൽ റൊമാനെല്ലി ചൂണ്ടിക്കാട്ടി

- Published:
5 April 2026 1:07 PM IST

ഗസ്സ: വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടുള്ള ഇസ്രായേൽ ആക്രമണങ്ങൾക്കും കടുത്ത ഉപരോധത്തിനും ഇടയിലും ദുഃഖവെള്ളി ആചരിച്ച് ഗസ്സയിലെ ക്രൈസ്തവ വിശ്വാസികൾ. ഗസ്സയിലെ ഹോളി ഫാമിലി പള്ളിയിൽ നടന്ന പ്രത്യേക പ്രാർഥനകളിലും കുർബാനയിലും നിരവധി പേർ പങ്കെടുത്തു. യുദ്ധവും ആക്രമണങ്ങളും തീർത്ത കടുത്ത ദുരിതങ്ങൾക്കിടയിലാണ് ഈ വർഷത്തെ ദുഃഖവെള്ളി കടന്നുപോകുന്നതെന്ന് ഗസ്സയിലെ ഓർത്തഡോക്സ് സഭയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം ഏലിയാസ് അൽ-ജൽദ പറഞ്ഞു.
'ഫലസ്തീൻ ജനത തുടർന്നും പീഡിപ്പിക്കപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുകയാണ്. ഈ അർഥശൂന്യമായ യുദ്ധം അവസാനിപ്പിക്കാൻ സ്വതന്ത്രരായ എല്ലാ മനുഷ്യരും തങ്ങളുടെ മനസ്സാക്ഷിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.' അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തെ മറ്റു ജനവിഭാഗങ്ങളെപ്പോലെ സാധാരണ ജീവിതം നയിക്കാൻ ഫലസ്തീനികൾക്കും അവകാശമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
യുദ്ധത്തിന് മുൻപ് ഗസ്സയിൽ 1,017 ക്രൈസ്തവരാണ് ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോൾ അത് കേവലം 600 ആയി ചുരുങ്ങിയതായി ഫാദർ ഗബ്രിയേൽ റൊമാനെല്ലി ചൂണ്ടിക്കാട്ടി. വീടുകൾ നഷ്ടപ്പെട്ട ഇവർ ഗസ്സയിലെ അവശേഷിക്കുന്ന മൂന്ന് പള്ളികളിലായാണ് നിലവിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ഒക്ടോബറിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇസ്രായേൽ തുടർച്ചയായി ഫലസ്തീനികൾക്ക് നേരെ ആക്രമണം നടത്തുകയും കെട്ടിടങ്ങൾ തകർക്കുകയും ചെയ്യുന്നുണ്ട്.
ഗസ്സക്ക് പുറമെ മറ്റ് പ്രദേശങ്ങളിലും ക്രൈസ്തവർ കടുത്ത നിയന്ത്രണങ്ങളാണ് നേരിടുന്നത്. ജറുസലേമിലെ ചരിത്രപ്രസിദ്ധമായ തിരുക്കല്ലറ പള്ളി ഇസ്രായേൽ അടച്ചുപൂട്ടിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. ഫെബ്രുവരി 28ന് അടച്ച പള്ളിയിലേക്ക് ഓശാന ഞായറാഴ്ച ദിവസം മുതിർന്ന പുരോഹിതർക്ക് പോലും പ്രവേശനം നിഷേധിക്കപ്പെട്ടു. നൂറ്റാണ്ടുകൾക്കിടയിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ഇസ്രായേലിന്റെ ഈ നടപടിയെ ശക്തമായി അപലപിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിലും ഈസ്റ്റർ പ്രാർഥനകൾക്ക് ഇസ്രായേൽ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ചെക്ക് പോസ്റ്റുകളിലെ പരിശോധനകളെയും ഇസ്രായേൽ കുടിയേറ്റക്കാരെയും ഭയന്ന് ആളുകൾ യാത്ര ചെയ്യാൻ പോലും മടിക്കുകയാണെന്ന് ഫലസ്തീനിയൻ ലൂഥറൻ സഭാ പ്രതിനിധി റെവറൻഡ് ഡോ. മുൻതർ ഐസക് വ്യക്തമാക്കി. വെസ്റ്റ് ബാങ്കിലെ ജനങ്ങളുടെ ജീവിതത്തിനും മതസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഈ നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16
