ഇറാന്‍ യുദ്ധം അവസാനിപ്പിക്കുമോ?; ട്രംപിനെ കാതോർത്ത് ലോകം
യുദ്ധത്തിനെതിരെ രംഗത്ത് വരണമെന്ന് അമേരിക്കൻ ജനതയോട് ഇറാൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു

ഇറാനെതിരായ സൈനിക നടപടി ഉടൻ അവസാനിപ്പിക്കുമെന്ന വാർത്തകൾക്കിടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ന് അമേരിക്കയെ അഭിസംബോധന ചെയ്യും. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപിന്റെ വാക്കുകൾക്ക് ലോകം കാതോർക്കുകയാണ്.
യുദ്ധത്തിനെതിരെ രംഗത്ത് വരണമെന്ന് അമേരിക്കൻ ജനതയോട് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ.ഇറാന് അമേരിക്കയിലെയോ യൂറോപ്പിലെയോ അയൽ രാജ്യങ്ങളിലെയോ ജനങ്ങളോട് ശത്രുത ഇല്ലെന്ന് പ്രസിഡന്‍റ് അമേരിക്കൻ ജനതയ്ക്ക് എഴുതിയ തുറന്ന കത്തിൽ പറയുന്നു. എന്നാല്‍ സൈനിക നേട്ടങ്ങൾ നിരത്തി ട്രംപ് യുദ്ധവിരാമം പ്രഖ്യാപിക്കുമോ എന്ന ആശങ്കയിലാണ് ഇസ്രായേൽ.
അതേസമയം, മേഖലയിൽ യു എസ് സൈനിക മുന്നൊരുക്കം ഇപ്പോഴും തുടരുകയാണ്. ഇസ്രായേലിന് നേർക്ക് ഇറാൻ നടത്തിയ വ്യാപക മിസൈൽ ആക്രമണത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റു. ഹിസ്ബുല്ലയുടെ തിരിച്ചടിയിൽ 48 ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റു.
അതിനിടെ, പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാർക്ക് പ്രഥമ പരിഗണന നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്നലെ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും എൽപിജി സിലിണ്ടറുകളുടെ വിതരണം വേഗത്തിലാക്കാനും മോദി നിർദേശംനൽകി.
സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന് ആവശ്യമായിട്ടുള്ള ശക്തിപ്പെടുത്തണമെന്നും നിർദേശം. തെറ്റായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, വാണിജ്യ സിലിണ്ടറിന് വില വർധിപ്പിച്ചതോടെ കടുത്ത ആശങ്കയിലാണ് ഹോട്ടൽ ഉടമകൾ. വിതരണം മുടങ്ങിയതോടെ അടച്ചുപൂട്ടിയ ഹോട്ടലുകൾ ഇതുവരെയും തുറന്നു പ്രവർത്തിക്കാൻ ആയിട്ടില്ല. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വില വർധിപ്പിക്കില്ല എന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്.
Adjust Story Font
16

