റഷ്യയിലെ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ കത്തിക്കുത്ത്; നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്ക്
രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

മോസ്കോ: റഷ്യയിലെ ഒരു മെഡിക്കൽ കോളജ് ഹോസ്റ്റലിൽ നടന്ന കത്തിക്കുത്തിൽ നാല് ഇന്ത്യൻ വിദ്യാർഥികൾക്ക് പരിക്കേറ്റതായി മോസ്കോയിലെ ഇന്ത്യൻ എംബസി. റഷ്യയിലെ ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്കിലെ ഒരു സർവകലാശാലയിലെ വിദേശ വിദ്യാർഥികളുടെ ഹോസ്റ്റലിലെ സ്‌പോർട്‌സ് ഹാളിലാണ് സംഭവം നടന്നത്.
രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് പേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും അതിലൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും നിരവധി ഉറവിടങ്ങൾ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അക്രമികൾ നിരോധിത നവ-നാസി സംഘടനയിൽ പെട്ടയാളാണെന്ന് റഷ്യൻ മാധ്യമം ബസ ചാനൽ റിപ്പോർട്ട് ചെയ്തു. ബാഷ്കോർട്ടോസ്ഥാൻ റിപ്പബ്ലിക്, പ്രത്യേകിച്ച് തലസ്ഥാനമായ ഉഫ, മെഡിക്കൽ, എഞ്ചിനീയറിംഗ് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് പ്രിയപ്പെട്ട സ്ഥലമാണ്. ഈ സംഭവം മേഖലയിലെ അന്താരാഷ്ട്ര വിദ്യാർഥി സമൂഹങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിയയിട്ടുണ്ട്.
Adjust Story Font
16

