ഗസ്സയിലെ മരണസംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ 50% കൂടുതൽ: പഠനം
ആദ്യ 15 മാസത്തിനുള്ളിൽ തന്നെ 75,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു, എന്നാൽ 49,090 മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്

- Updated:
2026-02-21 03:10:21.0

ഗസ്സ: ഇസ്രായേൽ വംശഹത്യയിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ മരണസംഖ്യ റിപ്പോർട്ട് ചെയ്തതിനേക്കാൾ 50% കൂടുതലാണെന്ന് പഠനം. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 72000ലധികം ഫലസ്തീനികളാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. എന്നാൽ ആദ്യ 15 മാസത്തിനുള്ളിൽ തന്നെ 75,000ത്തിലധികം പേർ കൊല്ലപ്പെട്ടതായി ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഈ മാസങ്ങളിൽ 49,090 മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏകദേശം 26,000 മരണങ്ങളുടെ വ്യത്യാസമാണ് പഠനത്തിൽ ചൂണ്ടികാണിക്കുന്നത്.
റിപ്പോർട്ട് പ്രകാരം, ജനസംഖ്യയുടെ ഏകദേശം 3.4 ശതമാനം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 56.2 ശതമാനം സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. 22,800 പേർ 18 വയസിന് താഴെയുള്ളവർ. നേരിട്ടുള്ള ആക്രമണങ്ങൾക്ക് പുറമെ 16,300 ഓളം പേർ നിരന്തര ആക്രമണങ്ങൾക്കിടയിലുള്ള ജീവിത സാഹചര്യം കാരണം മരണപ്പെട്ടതായും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.
ഏകദേശം 12,200 പേരെ കാണാതായിട്ടുണ്ടെന്നും, അവരിൽ ഭൂരിഭാഗവും 18-64 വയസ് പ്രായമുള്ള പുരുഷന്മാരാണെന്നും പഠനം കണക്കാക്കുന്നു. ഗസ്സയിലെ മരണസംഖ്യ പെരുപ്പിച്ചതാണെന്ന വാദങ്ങൾക്ക് വിരുദ്ധമാണ് ലാൻസെറ്റിന്റെ പഠന റിപ്പോർട്ട്. രണ്ട് വർഷത്തോളം അംഗീകരിക്കാതിരുന്ന ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ മരണസംഖ്യ ഇസ്രായേൽ കഴിഞ്ഞ മാസം അംഗീകരിച്ചിരുന്നു.
കൊല്ലപ്പെട്ട ഫലസ്തീനികളുടെ ആകെ എണ്ണം 186,000ൽ കൂടുതലാകുമെന്നും പഠനം നടത്തിയ ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ 112,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോഗ്രാഫിക് റിസർച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തി.
Adjust Story Font
16
