ഇസ്രായേൽ വംശഹത്യ: 2025ൽ തന്നെ ഗസ്സയിലെ മരണസംഖ്യ 75,000 കടന്നുവെന്ന് കണ്ടെത്തല്‍
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകൾ മരണസംഖ്യ പെരുപ്പിച്ചു കാട്ടുന്നവയല്ലെന്നും, മറിച്ച് അവ യഥാർത്ഥ നഷ്ടത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് മാത്രമാണെന്നുമാണ് ദി ലാൻസെറ്റ് ഗ്ലോബൽ ഹെൽത്തിൽ പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിൽ പറയുന്നത്

- Published:
19 Feb 2026 11:15 AM IST

ഗസ്സസിറ്റി: ഇസ്രായേല്‍ വംശഹത്യയില്‍ ഗസ്സയില്‍ മരണപ്പെട്ടവരുടെ എണ്ണം 2025ന്റെ തുടക്കത്തില്‍ തന്നെ 75,000 കടന്നു. ലോകത്തിലെ പ്രമുഖ മെഡിക്കൽ ജേണലുകളില്‍ പ്രസിദ്ധീകരിച്ച സ്വതന്ത്ര ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഔദ്യോഗിക കണക്കുകളെക്കാള്‍ കൂടുതലാണിത്. സര്‍വേ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ രേഖകൾ മരണസംഖ്യ പെരുപ്പിച്ചു കാട്ടുന്നവയല്ലെന്നും, മറിച്ച് അവ യഥാർത്ഥ നഷ്ടത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് മാത്രമാണെന്നുമാണ് ദി ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച സര്‍വേയില്‍ പറയുന്നത്.
2023 ഒക്ടോബർ 7 മുതൽ 2025 ജനുവരി 5 വരെയുള്ള കാലയളവിൽ 75,200 ക്രൂരമായ മരണങ്ങള്‍ നടന്നുവെന്നാണ് ഗസ്സ മോർട്ടാലിറ്റി സർവേ(മരണനിരക്ക് സംബന്ധിച്ച) പറയുന്നത്. ഇസ്രായേലിന്റെ ഗസ്സ ആക്രമണം ആരംഭിക്കുന്നതിന് മുമ്പുള്ള ജനസംഖ്യയായ 22 ലക്ഷത്തിന്റെ ഏകദേശം 3.4 ശതമാനമാണിത്. മാത്രമല്ല ഇതേ കാലയളവിൽ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്ത 49,090 മരണങ്ങളെക്കാള്‍ 34.7 ശതമാനം കൂടുതലുമാണ്. കൊല്ലപ്പെട്ടവരിൽ 56.2 ശതമാനവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്.
ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2026 ജനുവരി 27 വരെ കുറഞ്ഞത് 71,662 പേർ കൊല്ലപ്പെട്ടുവെന്നാണ്. 2025 ഒക്ടോബർ 10ലെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം മാത്രം 488 പേർ കൊല്ലപ്പെട്ടുവെന്നും മന്ത്രാലയം പറയുന്നു. മന്ത്രാലയത്തിന്റെ ഈ കണക്കുകളെ ഇസ്രായേൽ നിരന്തരം ചോദ്യം ചെയ്യുന്നതിനിടെയാണ് മരണസംഖ്യ കൂടുതലാണെന്ന ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതേസമയം ഗസ്സയില്‍ ഏകദേശം 70,000 പേർ കൊല്ലപ്പെട്ടതായി സൈന്യം അംഗീകരിക്കുന്നു എന്നാണ് കഴിഞ്ഞ ജനുവരിയിൽ ഇസ്രായേൽ സൈന്യത്തിലെ ഒരു ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കിലും, മരണങ്ങൾ രേഖപ്പെടുത്താൻ ആവശ്യമായ സംവിധാനങ്ങളില്ലാത്തത് യഥാർത്ഥ കണക്കുകളേക്കാൾ കുറവാകാൻ സാധ്യതയുണ്ടെന്നാണ് റോയൽ ഹോളോവേ യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ഇക്കണോമിക്‌സ് പ്രൊഫസറും പഠനത്തിലെ പ്രധാനിയുമായ മൈക്കൽ സ്പാഗറ്റ് പറയുന്നത്.
Adjust Story Font
16
