Quantcast

യഹ്‌യ സിൻവാർ: ഇസ്മായില്‍ ഹനിയയുടെ പിൻഗാമി, ഇസ്രായേലിന്റെ ഉറക്കംകളയുന്ന ഹമാസ് തലവൻ

തിരഞ്ഞുപിടിച്ച് വധിക്കാനുള്ള ഹമാസ് കമാൻഡർമാരുടെയും നേതാക്കളുടെയും മുഖങ്ങളാണ് ഇസ്രായേൽ പോസ്റ്റാറാക്കി സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും മുകളിലായി ഒരു ഫോട്ടോ പതിച്ചിട്ടുണ്ട്... താഴെ അയാളുടെ പേരും.. യഹ്‌യ സിൻവാർ

MediaOne Logo

Web Desk

  • Updated:

    2023-11-20 14:06:05.0

Published:

20 Nov 2023 2:03 PM GMT

yahya sinwar
X

ഹമാസ് ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 75 മൈൽ അകലെയുള്ള ടെൽ അവീവിലെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ചുവരിൽ ഒരു പോസ്റ്റർ പതിച്ചിട്ടുണ്ട്. വിവിധ ഹമാസ് കമാൻഡർമാരുടെ മുഖങ്ങൾ ഈ പോസ്റ്ററിൽ കാണാം. ഇസ്രായേൽ കൊലപ്പെടുത്തിയ ഹമാസ് നേതാക്കളുടെ ഫോട്ടോയിൽ ചുവന്ന മഷികൊണ്ട് രണ്ടുവരയും വരച്ചിട്ടുണ്ട്. തിരഞ്ഞുപിടിച്ച് വധിക്കാനുള്ള ഹമാസ് കമാൻഡർമാരുടെയും നേതാക്കളുടെയും മുഖങ്ങളാണ് ഇസ്രായേൽ പോസ്റ്റാറാക്കി സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും മുകളിലായി ഒരു ഫോട്ടോ പതിച്ചിട്ടുണ്ട്... താഴെ അയാളുടെ പേരും.. യഹ്‌യ സിൻവാർ.

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേലിന്റെ ഉറക്കം കളഞ്ഞ പേരാണിത്. മൊസാദിന്റെ കണ്ണുവെട്ടിച്ച് അയൺ ടോമുകളാൽ ഡോമുകളാൽ ചുറ്റപ്പെട്ട ഇസ്രായേലിൽ ഹമാസ് നടത്തിയ മിന്നൽ ആക്രമണത്തിന്റെ സൂത്രധാരൻ എന്നാണ് യഹ്‌യ സിൻവാറിനെ വിശേഷിപ്പിക്കുന്നത്. "ഒരു ചെറിയ ഹിറ്റ്‌ലറെ പോലെ തന്റെ ബങ്കറിനുള്ളിൽ ഒളിച്ചിരിക്കുകയാണ് അയാൾ" എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരിഹസിച്ചിരുന്നു. സ്വന്തം രാജ്യം ദുരിതം അനുഭവിക്കുമ്പോൾ ഏതോ രാജ്യത്ത് സുഖജീവിതം നയിക്കുകയാണെന്നടക്കം ആരോപണങ്ങൾ ഉന്നയിച്ച് യഹ്‌യ സിൻവാറിനെ ജനങ്ങൾക്കിടയിൽ അപകീർത്തിപ്പെടുത്താനടക്കം ഇസ്രയേലിന്റെ പരിശ്രമങ്ങൾ ചെറുതല്ല.

ഹമാസിനെ തകർക്കുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേൽ ആവർത്തിച്ചുപറയുന്നുണ്ട്. ഈ ലക്ഷ്യത്തിന്റെ മുൻനിരയിലാണ് ഇസ്രായേൽ യഹ്‌യ സിൻവാറിന്റെ മുഖം പതിച്ചിരിക്കുന്നത്. എങ്ങനെയെങ്കിലും സിൻവാറിനെ പിടികൂടാനായത് ഹമാസിന്റെ നാശം അവിടെ തുടങ്ങുമെന്നാണ് ഇസ്രായേലിന്റെ പ്രതീക്ഷ. ഗസ്സയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുമ്പോള്‍, തങ്ങള്‍ നോട്ടമിട്ടവരില്‍ പ്രധാനിയാണ് ഇയാൾ എന്ന് യഹ്‌യ സിൻവാറിന്റെ പേര് ഉയർത്തിക്കാട്ടി ഇസ്രായേൽ പറഞ്ഞിരുന്നു. തിന്മയുടെ മുഖമെന്നാണ് ഇസ്രായേൽ യഹ്‌യ സിൻവാറിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ, ഫലസ്തീനിൽ യഹ്‌യ സിൻവാർ ഇസ്‌മായില്‍ ഹനിയയുടെ പിൻഗാമിയാണ്. പരിഹാസ വാക്കുകൾ നിറച്ചും തങ്ങൾക്കൊരു ഭീഷണിയല്ലെന്ന് പറഞ്ഞും തള്ളുമ്പോഴും ഹമാസ് സായുധസംഘത്തിന്റെ തലവന്‍ എന്നതിനപ്പുറം ഇസ്രായേൽ യഹ്‌യ സിൻവാറിനെ പേടിക്കുന്നത് എന്തിനാണ്?

യഹ്‌യ സിൻവാർ

1962-ല്‍ ഈജിപ്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗസ്സയിലെ ഖാന്‍ യൂനിസിലെ ഒരു അഭയാർത്ഥി ക്യാമ്പിലായിരുന്നു യഹ്‌യ സിൻവാറിന്റെ ജനനം. 1948-ലെ അറബ്-ഇസ്രായേൽ യുദ്ധത്തിൽ അൽ-മജ്ദൽ അസ്ഖലാനിൽ (അഷ്കെലോൺ) നിന്ന് പലായനം ചെയ്‌ത്‌ ഗസ്സയിൽ അഭയം തേടിയതായിരുന്നു സിൻവാറിന്റെ കുടുംബം. അഭയാർത്ഥി ക്യാമ്പിൽ തികച്ചും ദുരിതപൂർണമായ ജീവിതം. ക്യാമ്പുകളിൽ ജനങ്ങൾക്കെതിരെ അധിനിവേശ ഭരണകൂടം നടത്തുന്ന അതിക്രമങ്ങൾ നേരിട്ട് കണ്ടും അനുഭവിച്ചുമായിരുന്നു യഹിയ സിൻവാറിന്റെ ബാല്യം. ഖാൻ യൂനിസ് സെക്കൻഡറി സ്‌കൂൾ ഫോർ ബോയ്‌സിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ യഹ്‌യ സിൻവാർ ഗസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അറബിക് പഠനത്തിൽ ബിരുദം നേടി.

പഠനസമയത്ത് തന്നെ ഫലസ്തീനിലെ മുസ്‍ലിം ബ്രദർഹുഡിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന 'ഇസ്‍ലാമിസ്റ്റ് ബ്ലോക്കിന്റെ' തലപ്പത്തെത്തി. യഹ്‌യയുടെ ഫലസ്തീൻ വിമോചന പ്രവർത്തനങ്ങളുടെ തുടക്കം ഇവിടെ നിന്നായിരുന്നു. പിന്നീട് തേടിയെത്തിയ, ഉന്നത പദവികളെല്ലാം യഥോചിതം കൈകാര്യം ചെയ്യാൻ വിദ്യാര്‍ത്ഥി കാലത്തെ ഈ പ്രവര്‍ത്തന പരിചയം യഹ്‌യ സിൻവാറിന് ധാരാളമായിരുന്നു.

1980-കളുടെ അവസാനത്തിൽ നടന്ന ആദ്യത്തെ ഫലസ്തീൻ കലാപത്തിൽ ഹമാസിന്റെ സൈനിക വിഭാഗം രൂപീകരിക്കാൻ പ്രധാന പങ്കുവഹിച്ചു. അട്ടിമറി പ്രവർത്തനങ്ങളുടെ പേരിൽ 1982-ലാണ് സിൻവാർ ആദ്യമായി അറസ്റ്റിലാകുന്നത്. മാസങ്ങളോളം ഫറാ ജയിലിൽ കഴിയുകയും അവിടെ സലാഹ് ഷെഹാദേ ഉൾപ്പടെയുള്ള ഫലസ്തീനിയൻ പ്രവർത്തകരെ കണ്ടുമുട്ടുകയും വിമോചന പ്രവർത്തനങ്ങൾക്കായി സ്വയം സമർപ്പിക്കുകയും ചെയ്തു. 1985-ൽ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. മോചിതനായ ശേഷം, റാവ്ഹി മുഷ്താഹയുമായി ചേർന്ന് അദ്ദേഹം മുനസ്സമത്ത് അൽ ജിഹാദ് വൽ-ദവ (മജ്ദ്) എന്ന സംഘടന സ്ഥാപിച്ചു.1987-ല്‍ ഹമാസ് രൂപീകരിച്ചപ്പോള്‍ സിന്‍വാറിന്റേയും സലാഹ് ഷെഹാദിന്റേയും സംഘം അതിന്റെ ഭാഗമായി. ഇസ്രയേലുമായി സഹകരിച്ചു പ്രവർത്തിച്ചവരെന്ന് സംശയിക്കുന്നവരെ കൊന്നത് അദ്ദേഹത്തിന് "ഖാൻ യൂനിസിന്റെ കശാപ്പുകാരൻ" എന്ന വിളിപ്പേര് നേടിക്കൊടുത്തു.

1988- ല്‍ വീണ്ടും യഹ്‌യ അറസ്റ്റിൽ. രണ്ട് ഇസ്രയേല്‍ സൈനികരുടേയും നാല് ഫലസ്തീന്‍ പൗരന്മാരുടേയും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ചോദ്യംചെയ്യലിൽ യഹ്‌യ ഈ കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ നാല് ജീവപര്യന്തം തടവിനാണ് സിന്‍വാറിനെ ശിക്ഷിച്ചത്. പലതവണ ജയിലിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. 2008-ൽ ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ തലോച്ചോറിലെ ട്യൂമർ നീക്കം ചെയ്യാനായി ഒരു ശസ്ത്രക്രിയയ്ക്കും യഹ്‌യ വിധേയനായി.

ഹമാസിലേക്ക്..

2006-ല്‍ ഹമാസിന്റെ ഇസ്സത് ദീൻ അൽ ഖസം ബ്രിഗേഡ്‌സ് ഇസ്രായേലിൽ ഒരു ആക്രമണം നടത്തി. ചരിത്രത്തിൽ ഇസ്രായേലിനേറ്റ കനത്ത തിരിച്ചടിയായിരുന്നു അത്. തുരങ്കം നിര്‍മിച്ച് ഇസ്രയേല്‍ ഭൂപ്രദേശത്തുകയറി ഹമാസ് സൈനിക പോസ്റ്റ് ആക്രമിക്കുകയായിരുന്നു. രണ്ടു സൈനികരെ ഇസ്രായേലിന് നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഗിലാദ് ഷാലിത് എന്ന ഇസ്രായേൽ സൈനികനെ ഹമാസ് ബന്ദിയാക്കി. ഇയാളെ അഞ്ചു വര്‍ഷം തടവില്‍വെച്ചു. 2011- വരെ 22 വര്‍ഷമാണ് സിന്‍വാറിന് അന്ന് തുടര്‍ച്ചയായി ജയിലില്‍ കഴിയേണ്ടിവന്നത്.

2011 ഒക്ടോബര്‍ 18 ചൊവ്വാഴ്ച ഹമാസും ഫലസ്തീനികളും ഏറെ അഭിമാനത്തോടെ ഓർക്കുന്ന ദിവസമാണ്. ബന്ദിയാക്കിയ ഇസ്രായേൽ കമാൻഡർ ഗിലാദ് ഷാലിതിന് പകരം ഹമാസ് ആവശ്യപ്പെട്ടത് യഹ്‌യ സിൻവാറിന്റെ മോചനമായിരുന്നു. യഹ്‌യക്കൊപ്പം തടവിലാക്കിയ 1027 ഫലസ്തീനികളെ കൂടി ഇസ്രായേലിന് വിട്ടുകൊടുക്കേണ്ടി വന്നു. ഫലസ്തീനികളെ വിട്ടയച്ചതിനേക്കാൾ യഹ്‍യ ഹസന്‍ സിന്‍വാര്‍ എന്ന പോരാളിയെ വിട്ടയച്ചതിന്റെ പേരിൽ ഇസ്രായേൽ ഇന്നും ഖേദിക്കുന്നുണ്ടാവും എന്ന കാര്യം തീർച്ചയാണ്.

പിന്നീട്, യഹ്‌യ സിൻവാറും ഒപ്പം ഹമാസും എത്രത്തോളം വളർന്നു എന്നതിന് മാത്രമാണ് കാലം സാക്ഷിയാകേണ്ടി വന്നത്. യഹ്‌യ ഹമാസിന്റെ സൈനിക വിഭാഗത്തിലായിരുന്നു സിന്‍വാര്‍ പ്രവര്‍ത്തിച്ചത്. ഹമാസ് നേതൃത്വത്തോട് പൂര്‍ണ്ണവിധേയത്വം അണികളില്‍നിന്ന് ആവശ്യപ്പെടുന്ന നേതാവാണ് യഹ്‌യ. തീപ്പൊരി പ്രസംഗങ്ങളിലൂടെ അണികൾക്കിടയിലും ജനങ്ങൾക്കിടയിലും പ്രസിദ്ധി നേടി. സ്വന്തം അണികള്‍ക്കുനേരേയും കടുത്ത നടപടിയെടുക്കാന്‍ മടിക്കാത്ത നേതാവായിരുന്നുവെന്നും യഹ്‌യയെ പറയപ്പെടുന്നുണ്ട്. 2015-ൽ, ഹമാസ് കമാൻഡർ മഹ്മൂദ് ഇഷ്തിവിയെ വധിച്ചതിൽ മേൽനോട്ടം വഹിച്ചുവെന്ന ആരോപണം യഹ്‌യ നേരിട്ടിരുന്നു. പണാപഹരണ ആരോപണം വന്നത്തിന്റെ പിറ്റേ വർഷം മഹ്മൂദ് ഇഷ്തിവിയെ തൂക്കിക്കൊല്ലുകയായിരുന്നു.

ഹമാസിന്റെ സൈനിക വിഭാഗത്തിലായിരുന്നു യഹ്‌യ സിൻവാറിന്റെ പ്രവർത്തനം. 2015-ല്‍ അമേരിക്ക അന്തര്‍ദേശീയ തീവ്രവാദി നോട്ടപ്പുള്ളികളുടെ പട്ടികയില്‍ യഹ്‌യയെ ഉൾപ്പെടുത്തി.

2017 ഫെബ്രുവരിയിലാണ് യഹ്‌യ സിൻവാർ ഹമാസ് തലവനായി തിരഞ്ഞെടുക്കപ്പെട്ടത്. ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ തലവനായ ഇസ്മായില്‍ ഹനിയയ്ക്കു ശേഷം സായുധസംഘത്തില്‍ രണ്ടാമനാണ് യഹ്‌യ സിന്‍വാര്‍. ഇസ്മായില്‍ ഹനിയയുടെ പിൻഗാമി എന്നാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത്. ഇസ്മായില്‍ ഹനിയ ഒളിവില്‍ കഴിയുമ്പോള്‍ ഗസ്സ മുനമ്പിലെ ഹമാസിന്റെ അനൗദ്യോഗിക തലവനും യഹ്‌യ സിന്‍വാര്‍ തന്നെയായിരുന്നു. അൽ-ഖസ്സാം ബ്രിഗേഡിന്റെ സൈനിക ഉപകരണങ്ങളും യഹ്‌യ സിൻവാറിന്റെ മേൽനോട്ടത്തിൽ തന്നെയാണ്. ഗസ്സയിലെ ഹമാസ് നേതൃസ്ഥാനത്തേക്ക് യഹ്‌യ സിന്‍വാന്‍ തെരെഞ്ഞെടുക്കപ്പെട്ടത് ഇസ്രയേല്‍ രാഷ്ട്രീയ രംഗത്തും സുരക്ഷാ രംഗത്തും ഉത്കണ്ഠകൾക്ക് കാരണമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഹമാസിന്റെ സൈനികം വിംഗില്‍ നിന്നും ഒരാള്‍ നേതൃസ്ഥാനത്തേക്ക് ആദ്യമായാണ് കടന്നു വരുന്നത് എന്നതായിരിക്കാം അതിന്റെ കാരണം.

അന്ന് മുതൽ ഇസ്രായേലുമായി സായുധ പോരാട്ടമല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന വാദത്തിൽ യഹ്‌യ ഉറച്ചുനിന്നിരുന്നു. ഹമാസിന്റെ തുരങ്കപാതയുടെ സൂത്രധാരനും യഹ്‌യ സിൻവാർ തന്നെയാണെന്നാണ് പറയപ്പെടുന്നത്. 2021 മെയ് 15 ന് യഹ്‌യ സിൻവാറിന്റെ വീടിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. തെക്കൻ ഗസയിലെ ഖാൻ യൂനിസ് മേഖലയിൽ ഇസ്രയേലികളും ഫലസ്തീനിയും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ ആക്രമണം. വധഭീഷണി നേരിട്ടുകൊണ്ടിരിക്കവേ നാലുതവണയാണ് യഹ്‌യ സിൻവാർ പരസ്യമായി പ്രത്യക്ഷപ്പെട്ടത്. 2021 മെയ് 27 ന് നടന്ന ഒരു പത്രസമ്മേളനത്തിൽ ഇസ്രായേലിനെ വെല്ലുവിളിച്ചുകൊണ്ട് കാൽനടയായി വീട്ടിലേക്ക് പോയിരുന്ന യഹ്‌യ ഇസ്രായേലിന്റെ കണ്ണിലെ കരടായി മാറിയതിൽ അതിശയിക്കാനൊന്നുമില്ല. 'ഞാൻ നടന്നാണ് പോകുന്നത്, കൊല്ലണമെങ്കിൽ കൊല്ലാം' എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് പോയ യഹ്‌യ സിൻവാർ എന്ന ഹമാസ് പോരാളി ഫലസ്തീനികൾക്ക് സ്വന്തം മണ്ണിൽ ഉറച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് പകർന്നുനല്കിയത്. അന്ന് ഗസ്സ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ് പൊതുജനങ്ങൾക്കൊപ്പം സെൽഫി എടുത്ത ശേഷമാണ് യഹ്‌യ പിരിഞ്ഞത്.

"അടിച്ചമർത്തലിലും അപമാനത്തിലും മരിക്കുന്നതിനേക്കാൾ രക്തസാക്ഷികളായി മരിക്കുന്നതാണ് ഞങ്ങൾക്ക് നല്ലത്", ഞങ്ങൾ മരിക്കാൻ തയ്യാറാണ്, പതിനായിരക്കണക്കിന് ആളുകൾ ഞങ്ങളോടൊപ്പം മരിക്കും": യഹ്‌യ സിൻവാറിന്റെ ഈ വാക്കുകളാണ് ഹമാസിന്റെ ഊർജമായി കണക്കാക്കുന്നത്. ഇത് തന്നെയാണ് ഇസ്രായേലിന്റെ തടസവും. ഹമാസിന്റെ തുരങ്കങ്ങളിലെവിടെയോ യഹ്‌യ സിൻവാർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് ഇസ്രായേലിന്റെ വാദം. തുരങ്കങ്ങൾ ഓരോന്നായി തകർത്തെന്ന് അവകാശപ്പെടുമ്പോഴും ഹമാസിന്റെ കേന്ദ്രം പോലും കണ്ടെത്താൻ ഇസ്രായേലിനായിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഹമാസിനെ തകർക്കുമെന്ന് പറയുമ്പോഴും ടെൽ അവീവിലെ ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ചുവരിൽ തൂക്കിയ പോസ്റ്ററിലേക്ക് നോക്കി ഇസ്രായേൽ ഭരണകൂടം പറയുന്നുണ്ട് "അയാളിലേക്കും ഞങ്ങൾ എത്തിച്ചേരും..."


TAGS :

Next Story