പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി: ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണം; ഇറാനുമേൽ നാവിക ഉപരോധത്തിന് അമേരിക്ക
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ സൈന്യം തെക്കൻ ലെബനാൻ ഗ്രാമങ്ങളിൽ തുടർച്ചയായി ആക്രമണം നടത്തുന്നതിന് മറുപടിയായാണ് തങ്ങൾ റോക്കറ്റാക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി

- Published:
13 April 2026 7:52 AM IST

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തിക്കൊണ്ട് സംഘർഷം രൂക്ഷമാകുന്നു. വടക്കൻ ഇസ്രായേലിന് നേരെ ലെബനാൻ സായുധ ഗ്രൂപ്പായ ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണങ്ങളിൽ രണ്ട് ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റു. അതേസമയം, ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക പ്രഖ്യാപിച്ച നാവിക ഉപരോധം നാളെ മുതൽ ആരംഭിക്കാനിരിക്കെ, ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് കനക്കുകയാണ്. അമേരിക്കൻ നടപടിക്കെതിരെ ഇറാൻ ശക്തമായ മുന്നറിയിപ്പ് നൽകിയപ്പോൾ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ അമേരിക്കയിൽ പണപ്പെരുപ്പം വർധിപ്പിക്കുകയാണെന്ന് ഡെമോക്രാറ്റിക് സെനറ്റർ വിമർശിച്ചു.
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ സൈന്യം തെക്കൻ ലെബനാൻ ഗ്രാമങ്ങളിൽ തുടർച്ചയായി ആക്രമണം നടത്തുന്നതിന് മറുപടിയായാണ് തങ്ങൾ റോക്കറ്റാക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. പ്രാദേശിക സമയം പുലർച്ചെ 1:20ന് കിരിയറ്റ് ഷ്മോന നഗരത്തിലും 2:45ന് ഡോവിവ് സെറ്റിൽമെന്റിലുമാണ് റോക്കറ്റ് ആക്രമണം നടന്നത്. അമേരിക്കൻ-ഇസ്രായേൽ ആക്രമണങ്ങൾ അവസാനിക്കുന്നത് വരെ തങ്ങളുടെ ഈ തിരിച്ചടി തുടരുമെന്ന് ഹിസ്ബുല്ല അറിയിച്ചു.
കഴിഞ്ഞ ദിവസം വടക്കൻ ഇസ്രായേലിലെയും തെക്കൻ ലെബനാനിലെയും ഇസ്രായേൽ സൈനിക കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമാക്കി 43 തവണ ആക്രമണം നടത്തിയതായും അവർ അവകാശപ്പെട്ടു. ഈ ആക്രമണങ്ങളിൽ തെക്കൻ ലെബനാനിൽ ഇസ്രായേലിന്റെ എലൈറ്റ് പാരാട്രൂപ്പർ വിഭാഗത്തിലെ രണ്ട് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിൽ തെറിച്ച ചീളുകൾ തട്ടി പരിക്കേറ്റ ഇവരെ വൈദ്യസഹായത്തിനായി മാറ്റിയതായി ഇസ്രായേൽ സൈന്യത്തെ ഉദ്ധരിച്ച് 'അരട്സ് ഷെവ' മീഡിയ നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു.
ഇതിനിടെ, ഇറാനിയൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക നാളെ മുതൽ ഏർപ്പെടുത്താൻ പോകുന്ന നാവിക ഉപരോധം വളരെ ഫലപ്രദമായിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. വാഷിംഗ്ടൺ ഡിസിയിലേക്ക് പോകുന്നതിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ എണ്ണ വിൽക്കുന്നത് തടയാൻ മറ്റ് രാജ്യങ്ങൾ അമേരിക്കയുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, അമേരിക്കയുടെ ഈ നീക്കം പരാജയപ്പെടുമെന്ന് ഇറാന്റെ എക്സ്പീഡിയൻസി കൗൺസിൽ അംഗം മുഹ്‌സിൻ റെസായി മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കക്ക് നേരിട്ട ചരിത്രപരമായ പരാജയത്തിന് സമാനമായിരിക്കും ഈ ഉപരോധവുമെന്നും അദ്ദേഹം പറഞ്ഞു. ഉപരോധം നേരിടാൻ ഇറാന്റെ കൈവശം പുറത്തെടുക്കാത്ത വലിയ സ്വാധീനശക്തിയുണ്ടെന്നും ഇത്തരം നീക്കങ്ങളെ സായുധ സേന അനുവദിക്കില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ട്വീറ്റുകൾ കൊണ്ടോ സാങ്കൽപ്പിക പദ്ധതികൾ കൊണ്ടോ വളയാൻ കഴിയുന്ന ഒരു രാജ്യമല്ല ഇറാനെന്നും കൂട്ടിച്ചേർത്തു.
ഇറാനോടുള്ള ട്രംപിന്റെ നയങ്ങൾക്കെതിരെ അമേരിക്കക്കുള്ളിലും കടുത്ത വിമർശനമാണ് ഉയരുന്നത്. ട്രംപ് ആരംഭിച്ച ചെലവേറിയ വിദേശ യുദ്ധം അമേരിക്കയിൽ പണപ്പെരുപ്പം കുതിച്ചുയരാൻ കാരണമാകുകയാണെന്ന് ഡെമോക്രാറ്റിക് സെനറ്റർ പാറ്റി മുറെ കുറ്റപ്പെടുത്തി. ആരും ആവശ്യപ്പെടാത്ത യുദ്ധമാണ് ട്രംപ് ആരംഭിച്ചതെന്നും, വിലക്കയറ്റം നിയന്ത്രിക്കുമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം ഇപ്പോൾ നേരെ വിപരീതമായ കാര്യങ്ങളാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16
