ആക്രമണ ഭീതിക്കിടെ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നാവികാഭ്യാസം; കപ്പലുകളെ ലക്ഷ്യമിട്ടാൽ കനത്ത വില നൽകേണ്ടിവരുമെന്ന് യുഎസ്
ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി

- Published:
1 Feb 2026 7:22 AM IST

തെഹ്റാൻ: ആഗോള വിപണിയിലേക്കുള്ള എണ്ണയിൽ നാലിലൊന്നും കടന്നുപോകുന്ന പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും സംഘർഷ കേന്ദ്രമാകുന്നു. ഇന്നും നാളെയും വെടിക്കോപ്പുകൾ ഉപയോഗിച്ചുള്ള വിപുലമായ സൈനികാഭ്യാസമാകും ഇവിടെ നടക്കുകയെന്ന് ഇറാൻ നാവികസേന അറിയിച്ചു. ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകളും മറ്റും അതീവ ജാഗ്രത പുലർത്തണമെന്നും ഇറാൻ നിർദേശിച്ചു. അതേസമയം മേഖലയിൽ നങ്കൂരമിട്ട തങ്ങളുടെ യുദ്ധകപ്പലുകൾക്ക് നേരെ തിരിഞ്ഞാൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് യു.എസ് സെൻട്രൽ കമാൻഡ് മുന്നറിയിപ്പ് നൽകി. അഭ്യാസം പ്രൊഫഷണൽ സ്വഭാവത്തിൽ വേണമെന്നും അമേരിക്ക ഓർമിപ്പിച്ചു.
ഇരുപക്ഷവും യുദ്ധസന്നാഹങ്ങൾ വർധിപ്പിക്കുന്നതിനിടയിലും നയതന്ത്ര നീക്കങ്ങൾ സജീവമാണ്. അമേരിക്കയുമായി ചർച്ചാഘടനക്ക് രൂപം നൽകി വരികയാണെന്ന് ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനി എക്സിൽ കുറിച്ചു. എന്നാൽ മറ്റു വിശദാംശങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചില്ല. ഇറാനുമായി ആശയവിനിമയം തുടരുന്നതായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും ട്രംപ് പ്രതികരിച്ചു. ഇറാനെതിരെ സ്വീകരിക്കുന്ന നടപടിയെ കുറിച്ച് ഗൾഫിലെ സഖ്യരാജ്യങ്ങളെ ഇതുവരെ വിവരം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ യുദ്ധം ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ശക്തമാക്കുകയാണ് ഇറാനും ഇസ്രായേലും. തെഹ്റാനിൽ 82 മെട്രോ സ്റ്റേഷനുകൾ താൽക്കാലിക ഷെൽട്ടറുകളാക്കി മാറ്റുമെന്ന് ക്രൈസിസ് മാനേജ്മെൻറ് സംഘടനാമേധാവി അലി നസ്രി അറിയിച്ചു. ആശുപത്രികൾ ഉൾപ്പടെ എല്ലാം സജ്ജമായിരിക്കണമെന്ന് ഇസ്രായേലും നിർദേശം നൽകി.
ഇറാനുമേൽ ആക്രമണ ഭീതി ഉരുണ്ടുകൂടിയതിനിടെ, 667 കോടി ഡോളറിന്റെ ആയുധങ്ങൾ കൂടി അമേരിക്ക ഇസ്രായേലിന് നൽകി. യു.എസ് കോൺഗ്രസ് അംഗീകരിച്ച ഇടപാടിൽ സൗദി അറേബ്യക്ക് 900 കോടി ഡോളറിന്റെ ആയുധങ്ങൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. 30 അപ്പാച്ചെ ഹെലികോപ്ടറും അനുബന്ധ ഉപകരണങ്ങളുമാണ് ഇസ്രായേലിന് നൽകുക.
Adjust Story Font
16
