ജെറുസലേമിൽ സ്ഥിരം യുഎസ് എംബസി: ഭൂമി വിട്ടുനൽകാൻ ഇസ്രായേൽ മന്ത്രിസഭയുടെ അംഗീകാരം
ജെറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന യുഎസ് നിലപാടിനുള്ള അംഗീകാരമാണിതെന്ന് ഇസ്രായേൽ

- Updated:
2026-03-25 04:23:51.0

തെല്‍ അവീവ്: ജെറുസലേമിൽ പുതിയ യുഎസ് എംബസി നിർമിക്കുന്നതിനായി ഇസ്രായേൽ ഔദ്യോഗികമായി ഭൂമി അനുവദിച്ചു. ദക്ഷിണ ജെറുസലേമിലെ താൽപിയോട്ട് മേഖലയിലുള്ള മുൻ സൈനിക താവളത്തിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ എംബസി സമുച്ചയം ഉയരുക.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, വിദേശകാര്യ മന്ത്രി ഗിദെയോൻ സാർ, ഭവന നിർമാണ മന്ത്രി ഹയിം കാറ്റ്‌സ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചു. നീക്കത്തിന് പൂർണ്ണ പിന്തുണ നൽകിയ യുഎസ് അംബാസഡർ മൈക്ക് ഹക്കബീക്ക് ഇസ്രായേൽ ഭരണകൂടം നന്ദി അറിയിച്ചു.
ജെറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കുന്ന യുഎസ് നിലപാടിനുള്ള അംഗീകാരമാണിതെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഇറാനെതിരെ ഇരുരാജ്യങ്ങളും ഒന്നിച്ച് നിൽക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
താൽപിയോട്ട് പരിസരത്തുള്ള പഴയ 'അലൻബി' സൈനിക താവളത്തിലാണ് എംബസി നിർമിക്കുന്നത്. തന്ത്രപ്രധാനമായ ഭൂമിയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്. 2017ലാണ് അന്നത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജെറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ചതും എംബസി അങ്ങോട്ട് മാറ്റാൻ തീരുമാനിച്ചതും. 2018 മെയ് 14ന് അർനോണ മേഖലയിൽ താൽക്കാലികമായി എംബസി പ്രവർത്തനം ആരംഭിച്ചിരുന്നു.
Adjust Story Font
16
