വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി ഇസ്രായേൽ; വ്യാപക പ്രതിഷേധം
ഇസ്രായേൽ മന്ത്രിസഭയിലെ തീവ്രവലതു പക്ഷ മന്ത്രിമാരായ ബെസലേൽ സ്മോട്രിച്ച്, യാരിവ് ലെവിൻ, ഇസ്രായേൽ കറ്റ്സ് എന്നിവർ ചേർന്ന് അവതരിപ്പിച്ച പ്രമേയത്തിനാണ് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയത്.

- Published:
16 Feb 2026 7:52 AM IST

തെല്‍അവിവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ സ്വന്തം സ്ഥലമായി രജിസ്റ്റർ ചെയ്യാനുള്ള നിർദേശത്തിന് അംഗീകാരം നൽകി ഇസ്രായേൽ മന്ത്രിസഭ.
ഇസ്രായേൽ മന്ത്രിസഭയിലെ തീവ്രവലതുപക്ഷ മന്ത്രിമാരായ ബെസലേൽ സ്മോട്രിച്ച്, യാരിവ് ലെവിൻ, ഇസ്രായേൽ കറ്റ്സ് എന്നിവർ ചേർന്ന് അവതരിപ്പിച്ച പ്രമേയത്തിനാണ് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയത്. ഞങ്ങളുടെ എല്ലാ ഭൂമിയും നിയന്ത്രിക്കുന്നതിനായി കുടിയേറ്റ വിപ്ലവം തുടരുമെന്ന് സ്മോട്രിച്ച് വ്യക്തമാക്കി.
അധിനിവേശം ആരംഭിച്ച 1967ന് ശേഷം ആദ്യമായാണ് വെസ്റ്റ് ബാങ്കിനെ ഇസ്രായേൽ ഔദ്യോഗികമായി തങ്ങളുടെ ഭൂപ്രദേശത്തോട് കൂട്ടിച്ചേർക്കാൻ ശ്രമം നടത്തുന്നത്. വെസ്റ്റ് ബാങ്കിൽ കുടിയേറ്റ മേഖലകൾക്ക് വ്യാപകമായ അംഗീകാരം നൽകുന്നതിനിടെയാണ് ഭൂമിക്ക് മേൽ ഇസ്രായേൽ അവകാശവാദം ഉന്നയിക്കുന്നത്.
തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയ ഫലസ്തീൻ അതോറിറ്റിയും ഹമാസും വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനത്തെ അറബ് രാഷ്ട്രങ്ങൾ ശക്തമായ ഭാഷയിൽ അപലപിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നിയമവിരുദ്ധ നീക്കങ്ങളുടെ തുടർച്ചയാണ് ഇസ്രായേൽ നിലപാടെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം വാർത്താ കുറിപ്പിൽ കുറ്റപ്പെടുത്തി. 1967ലെ അതിർത്തികൾ അടിസ്ഥാനപ്പെടുത്തിയുള്ള ദ്വിരാഷ്ട്ര പദ്ധതിയിൽ രാജ്യം ഉറച്ചു നിൽക്കുന്നതായും ഖത്തർ വ്യക്തമാക്കി.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഭൂമികളെ 'സ്റ്റേറ്റ് ലാൻഡ്സ്' (സർക്കാർ ഭൂമി) എന്ന് മുദ്രകുത്തി രജിസ്റ്റർ ചെയ്യുന്നതിലൂടെ അവ മോഷ്ടിക്കാനും 'യഹൂദവൽക്കരിക്കാനുമുള്ള' ശ്രമമാണ് നടക്കുന്നതെന്ന് ഹമാസ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നാണ് ഇസ്രായേല്‍ തീരുമാനത്തെ ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
Adjust Story Font
16
