ഗസ്സയില്‍ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിനെ വിലക്കി ഇസ്രായേല്‍
ഗസ്സയിലെ ഏറ്റവും വലിയ മെഡിക്കൽ ചാരിറ്റികളിലൊന്നിനെ നിരോധിക്കുന്നത് തന്നെ പ്രദേശത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ്

- Updated:
2026-02-02 13:02:01.0

തെല്‍അവിവ്: ഗസ്സയില്‍ സന്നദ്ധ സേവനം നടത്തുന്ന അന്താരാഷ്ട്ര വൈദ്യസഹായ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ (എംഎസ്എഫ്) പ്രവർത്തനങ്ങൾ നിരോധിച്ച് ഇസ്രായേൽ. ഫെബ്രുവരി 28നകം ഗസ്സയിൽ നിന്നും ഒഴിഞ്ഞുപോകണമെന്നും എംഎസ്എഫിനോട് ഇസ്രായേൽ ഉത്തരവിട്ടു.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്ന മാനുഷിക സഹായ സംഘടനകളുമായുള്ള ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഇസ്രായേലിന്റെ പ്രവാസികാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജീവനക്കാരുടെ പേര് വിവരങ്ങളടങ്ങിയ പട്ടിക സമർപ്പിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ സുരക്ഷാ ഉറപ്പുകളില്ലാതെ പേരുകൾ പങ്കുവെക്കുന്നത് ഫലസ്തീനിലെയും അന്താരാഷ്ട്ര തലത്തിലെയും ജീവനക്കാരെ അപകടത്തിലാക്കുമെന്ന് എംഎസ്എഫ് സംഘടന വ്യക്തമാക്കുന്നു.
ഗസ്സയിലെ ഏറ്റവും വലിയ മെഡിക്കൽ ചാരിറ്റികളിലൊന്നിനെ നിരോധിക്കുന്നത് തന്നെ പ്രദേശത്തെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ്. ഡോക്ടർമാരുടെയും മരുന്നുകളുടെയും എണ്ണം കുറയുന്നത് കൂടുതൽ ജീവനുകൾ നഷ്ടപ്പെടാന്‍ മാത്രമെ ഉപകരിക്കൂ.
അതേസമയം 2024 ഏപ്രിലിൽ അടച്ച റഫാ അതിർത്തി, നിരന്തര സമ്മർദങ്ങൾക്കൊടുവിൽ ഇസ്രായേല്‍ താൽക്കാലികമായി തുറന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രികളിലുള്ള കുട്ടികളും സ്ത്രീകളുമടക്കം ഫലസ്‌തീനി രോഗികളുമായി ആംബുലൻസുകളും ഭക്ഷ്യവസ്തുക്കളുമായി ട്രക്കുകളും ഇരുവശത്തേക്കും കടക്കും. 4500 കുട്ടികളടക്കം 20,000ത്തിലേറെ പേർ അടിയന്തര ചികിത്സ കാത്ത് ഗസ്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ആളുകൾക്ക് പരിമിതമായി മാത്രമേ അനുമതി ലഭിക്കൂ എന്നാണ് സൂചന. പ്രതിദിനം 50 രോഗികൾക്ക് അതിർത്തി കടക്കാമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു.
Adjust Story Font
16
