ഇസ്രായേലിന്റെ മനുഷ്യകശാപ്പുശാലകളായി ഗസ്സയിലെ സഹായവിതരണ കേന്ദ്രങ്ങൾ; ഇന്ന് മാത്രം കൊല്ലപ്പെട്ടത് 29 പേർ
ഇന്ന് പുലർച്ചെ മുതൽ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 37 പേർ കൊല്ലപ്പെട്ടു

ഗസ്സസിറ്റി:ഇറാനുമായി വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോഴും ഗസ്സയിൽ കൂട്ടുക്കുരുതി തുടർന്ന് ഇസ്രായേൽ. ഇന്ന് പുലർച്ചെ മുതൽ ഗസ്സയിൽ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിൽ 37 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ 29 പേർ സഹായ കേന്ദ്രത്തിലെത്തിയവരാണ്.
ഭക്ഷ്യവിതരണ കേന്ദ്രത്തിന് സമീപമുണ്ടായ ആക്രമണത്തിലാണ് കൂടുതൽ പേരും കൊല്ലപ്പെട്ടത്. മരുന്ന്,ഭക്ഷണം തുടങ്ങിയവക്കായി കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രായേൽ സ്ഥിരമായി വെടിവെപ്പും ആക്രമണവും അഴിച്ചുവിടുകയാണ്. തിങ്കളാഴ്ച വിവിധ ഇടങ്ങളിൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 43 പേർ കൊല്ലപ്പെട്ടതായാണ് ഗസ്സയിലെ മെഡിക്കൽ വൃത്തങ്ങൾ പറയുന്നത്.ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങളിൽ തങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി ഭക്ഷണം തേടിയെത്തിയ 20 പേർക്കാണ് ഇന്നലെ ഇവിടെവെച്ച് ജീവൻ നഷ്ടമായത്.
വിശന്ന് വലഞ്ഞെത്തുന്ന ഫലസ്തീനികളെ ലക്ഷ്യം വെച്ച് ഇസ്രായേൽ ദിവസേന നടത്തുന്ന കൂട്ടക്കൊലകൾക്കെതിരെ ഐക്യരാഷ്ട്ര സഭയടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു.യുദ്ധത്തിന് പിന്നാലെ വിശപ്പും ക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്യുന്ന സഹായ കേന്ദ്രങ്ങൾ മനുഷ്യ കശാപ്പുശാലകളായി മാറിയെന്ന രൂക്ഷവിമർശനമാണ് ഉയരുന്നത്.
മേയ് 27 നായിരുന്നു ഗസ്സയിലേക്കുള്ള സഹായ വിതരണം വീണ്ടും ആരംഭിച്ചത്. ഇവിടെ വെച്ച് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ ൪൦൦ ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 1,000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.ഗസ്സയിൽ ഇസ്രായേൽ നടത്തിവരുന്ന യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 56,000 കവിഞ്ഞു.കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
Adjust Story Font
16

