ഗസ്സയിൽ ശാശ്വത സമാധാനം വേണം; ലണ്ടനിൽ ഫലസ്തീൻ അനുകൂല കൂറ്റൻ റാലി
ഫലസ്തീൻ പതാകകളുമായി ആറ് ലക്ഷത്തിലേറെ പേരാണ് റാലിയിൽ അണിനിരന്നത്

ലണ്ടൻ: വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഗസ്സയിൽ ശാശ്വത സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലണ്ടനിൽ കൂറ്റൻ റാലി . ഫലസ്തീൻ സോളിഡാരിറ്റി കാമ്പെയ്‌ൻ, മുസ്ലീം അസോസിയേഷൻ ഓഫ് ബ്രിട്ടൻ, ഫ്രണ്ട്‌സ് ഓഫ് അൽ അഖ്‌സ, ബ്രിട്ടനിലെ പലസ്തീൻ ഫോറം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ ആറ് ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. ഗസ്സയിൽ ഇസ്രയേൽ സൈനിക നടപടി ആരംഭിച്ചതിന് ശേഷം രാജ്യത്ത് നടക്കുന്ന 32-ാമത്തെ പ്രതിഷേധമാണ് ശനിയാഴ്ചത്തേതെന്ന് ഫലസ്തീൻ സോളിഡാരിറ്റി ക്യാമ്പയിൻ (പിഎസ്‌സി) അറിയിച്ചു.
ഫലസ്തീൻ പതാകകളും ബ്രിട്ടൺ ഇസ്രയേലുമായി നടത്തുന്ന ആയുധ ഇടപാടിൽ നിന്ന് പിൻവാങ്ങണം എന്നും ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും ഏന്തിയായിരുന്നു പ്രതിഷേധം. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച 20 ഇന സമാധാന കരാർ പ്രകാരമുള്ള വെടിനിർത്തൽ ഗസ്സയിൽ ശാശ്വത പരിഹാരം ഉണ്ടാക്കുന്നതല്ല. പ്രശ്നത്തിൻ്റെ മൂലകാരണം പരിഹരിക്കുന്നതിന് പര്യാപ്തമല്ല കരാറെന്നും ഡയറക്ടർ ബെൻ ജമാൽ പറഞ്ഞു. അതേസമയം, ഫലസ്തീൻ അനുകൂല റാലികളിലെ മുദ്രാവാക്യങ്ങൾ പരിശോധിക്കുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു.
2023 ഒക്ടോബറിന് ശേഷമുള്ള ഇസ്രയേൽ ആക്രമണത്തിൽ 67000ത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ചയാണ് ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. സെപ്റ്റംബർ മാസത്തൽ ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്താരാഷ്ട്ര സ്വതന്ത്ര അന്വേഷണസമിതി ഗസ്സയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് പറഞ്ഞിരുന്നു.
Adjust Story Font
16

