‘ട്രംപ് അല്ലാതെ മോദി പറഞ്ഞിട്ടില്ല’; എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്നത് തള്ളി റഷ്യൻ വിദേശകാര്യ മന്ത്രി
റഷ്യയും ഇന്ത്യയും തമ്മിലുള്ള കരാറുകൾ അപകടത്തിലായെന്ന് കരുതുന്നില്ലെന്നും ലാവ്‌റോവ്

- Published:
12 Feb 2026 8:00 AM IST

മോസ്കോ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്.
ട്രംപ് അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മറ്റ് ഇന്ത്യൻ നേതാക്കളോ ഇത്തരമൊരു കാര്യം പ്രഖ്യാപിച്ചിട്ടില്ലെന്ന് ലാവ്‌റോവ് പറഞ്ഞു. റഷ്യയും ഇന്ത്യയും തമ്മിലുള്ള കരാറുകൾ അപകടത്തിലായെന്ന് കരുതുന്നില്ലെന്നും ലാവ്‌റോവ് കൂട്ടിച്ചേര്‍ത്തു. റഷ്യൻ പാർലമെന്റായ സ്റ്റേറ്റ് ഡുമയിൽ ബുധനാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഉപരോധങ്ങളും തീരുവ ഭീഷണികളും വഴി ആഗോള സാമ്പത്തിക ആധിപത്യം ഉറപ്പിക്കാനാണ് ട്രംപിന്റെ ശ്രമമെന്നും ലാവ്‌റോവ് കുറ്റപ്പെടുത്തി. ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കിയിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി യുഎസിൽനിന്ന്, പ്രത്യേകിച്ച് വെനസ്വേലയിൽനിന്നുള്ള എണ്ണ ഇന്ത്യ വാങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, റഷ്യയിൽനിന്നുള്ള എണ്ണയുടെ ഏപ്രിലിലെ ഓഡറുകൾ ഇന്ത്യയിലെ പ്രധാന എണ്ണ ശുദ്ധീകരണ കമ്പനികൾ സ്വീകരിച്ചിട്ടില്ല.
നേരത്തെ, റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് മേൽ അധിക നികുതി ചുമത്തിയത്.
Adjust Story Font
16
