'തീക്കൊള്ളി കൊണ്ട് കളിക്കരുത്'; ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി റഷ്യ
''പശ്ചിമേഷ്യയിൽ ഇപ്പോൾ നിലനിൽക്കുന്ന അഭൂതപൂർവ്വമായ അക്രമങ്ങൾ റഷ്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളെ ദോഷകരമായി ബാധിക്കുന്നു''

- Updated:
2026-04-03 02:19:43.0

വസിലി നെബെൻസിയ
ന്യൂയോർക്ക്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ രൂക്ഷവിമർശനവുമായി റഷ്യ.
മേഖലയിലെ രാജ്യങ്ങളെയും ജനങ്ങളെയും അപകടത്തിലാക്കുന്ന "തീക്കളി" അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യൻ സ്ഥിരം പ്രതിനിധി വസിലി നെബെൻസിയ ആവശ്യപ്പെട്ടു. യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിൽ ഇപ്പോൾ നിലനിൽക്കുന്ന അഭൂതപൂർവ്വമായ അക്രമങ്ങൾ റഷ്യയുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാൻ്റെ പരമാധികാരത്തിന്മേൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന അനാവശ്യമായ കടന്നുകയറ്റത്തിൻ്റെയും ആക്രമണങ്ങളുടെയും നേരിട്ടുള്ള ഫലമാണ് നിലവിലെ സാഹചര്യമെന്ന് നെബെൻസിയ കുറ്റപ്പെടുത്തി.
ഇറാനു നേരെ നടന്നത് നീതീകരിക്കാനാവാത്ത ആക്രമണമാണെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും റഷ്യ ആവർത്തിച്ചു. പശ്ചിമേഷ്യയെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിടാതെ നയതന്ത്രപരമായ പരിഹാരങ്ങൾ കണ്ടെത്താൻ ലോകരാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും റഷ്യൻ പ്രതിനിധി ആവശ്യപ്പെട്ടു.
അതേസമയം ഇന്നലെയും ഇറാനിലുടനീളം അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇസ്രായേലും അമേരിക്കയും ശക്തമായ ആക്രമണം അഴിച്ചുവിട്ടു. പുനർ നിർമ്മിക്കാൻ കഴിയാത്ത വിധം തെഹ്റാനിലെ ഏറ്റവും വലിയ പാലം തകർത്തതായും കൂടുതൽ കടുപ്പം കൂടിയ പ്രഹരം വരാനിരിക്കുന്നതായും ഇറാന്, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നല്‍കി. കീഴടങ്ങില്ലെന്നും ഹോർമുസ് കടലിടുക്ക് അമേരിക്കക്കും ഇസ്രായേലിനും മുമ്പാകെ ദീർഘകാലം അടച്ചിടുമെന്നും ഇറാൻ വ്യക്തമാക്കി.
Adjust Story Font
16
