Quantcast

ഗർഭിണികൾ പാരസെറ്റാമോൾ കഴിച്ചാൽ കുഞ്ഞിന് ഓട്ടിസം വരുമോ?; ട്രംപിന്റെ വാദത്തിൽ പഠനം പറയുന്നതിങ്ങനെ...

ഗർഭകാലത്തെ വേദനകളും പനിയും മാറാൻ ഡോക്ടർമാർ വ്യാപകമായി ശുപാർശ ചെയ്യുന്ന മരുന്നാണ് പാരസെറ്റാമോൾ.

MediaOne Logo
Study Refutes Trumps Autism Claim, Says Paracetamol Safe In Pregnancy
X

വാഷിങ്ടൺ: എന്തിനും ഏതിനും പാരസെറ്റാമോളിനെ ആശ്രയിക്കുന്നവരാണ് പലരും. പനി അടുത്തുകൂടി പോയാൽ പോലും ഈ ​ഗുളികയെടുത്ത് കഴിക്കുന്നവരുണ്ട്. എന്നാൽ ​ഗർഭിണികൾ പാരസെറ്റാമോൾ കഴിച്ചാൽ എന്ത് സംഭവിക്കും...? കുഞ്ഞിന് ഓട്ടിസം വരുമെന്നാണ് അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്... ഇത് സത്യമാണോ...? ഇതു സംബന്ധിച്ച പഠനങ്ങൾ പറയുന്നത് മറ്റൊന്നാണ്...

കഴിഞ്ഞവർഷമാണ് ട്രംപ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. ​ഗർഭിണികൾ ടൈലനോള്‍ (പാരസെറ്റാമോൾ) കഴിക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കിലും ഓട്ടിസമുള്ള കുഞ്ഞുങ്ങൾ ജനിക്കും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇത് വ്യാപക ആശങ്കകൾക്കും ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടവരുത്തി. തുടർന്നായിരുന്നു പഠനം.

​ഗർഭകാലത്ത് പാരസെറ്റമോൾ കഴിക്കുന്നത് കുട്ടികളിൽ ഓട്ടിസം, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി), ബുദ്ധിപരമായ വൈകല്യം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് അന്താരാഷ്ട്ര പഠനം പറയുന്നു. ലണ്ടൻ സർവകലാശാലയിലെ സിറ്റി സെന്റ് ജോർജ് എന്ന സ്ഥാപനത്തിലെ പ്രൊഫസർ അസ്മ ഖലീൽ നയിച്ച 'ഗോൾഡ് സ്റ്റാൻഡേർഡ്' സിസ്റ്റമാറ്റിക് റിവ്യൂവും മെറ്റാ അനാലിസിസും അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തലുകൾ.

ദി ലാൻസെറ്റ് ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി ആൻഡ് വിമൻസ് ഹെൽത്ത് എന്ന ജേണലിൽ ഇവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷകർ മുമ്പ് നടത്തിയ 43 പഠനങ്ങളാണ് അവലോകനം ചെയ്തത്. ഈ വിഷയത്തിൽ ഇതുവരെയുള്ള ഏറ്റവും വിശദമായ പരിശോധനയാണിത്. ഓട്ടിസവുമായി ബന്ധപ്പെട്ട് 262,000ത്തിലധികം കുട്ടികളെയും എഡിഎച്ച്ഡിയുമായി ബന്ധപ്പെട്ട് 335,000ത്തിലധികം കുട്ടികളെയും ബുദ്ധിപരമായ വൈകല്യവുമായി ബന്ധപ്പെട്ട് ഏകദേശം 406,000 കുട്ടികളെയുമാണ് വിശകലനം ചെയ്തത്.

അമ്മമാർ പാരസെറ്റമോൾ ഉപയോഗിക്കുന്നത് കുട്ടികളിൽ നാഡീ വികസന വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നില്ലെന്ന് പഠനം വ്യക്തമായി പറയുന്നു. കുടുംബപരവുവും ജനിതകവുമായ ഘടകങ്ങളൊക്കെയാണ് അത്തരം അവസ്ഥകളിലേക്ക് നയിക്കാൻ സാ‌ധ്യതയുള്ള കാര്യങ്ങളെന്നും പഠനം വിശദമാക്കുന്നു.

ഗർഭകാലത്തെ വേദനകളും പനിയും മാറാൻ ഡോക്ടർമാർ വ്യാപകമായി ശുപാർശ ചെയ്യുന്ന മരുന്നാണ് പാരസെറ്റാമോൾ. ചികിത്സ ഒഴിവാക്കുന്നത് പനിയും വേദനയും കൂടാനും ഇത് അമ്മയ്ക്കും കുട്ടിക്കും കൂടുതൽ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുന്നതായും ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പുതിയ അവലോകനം ഗർഭിണികളുടെ ആശങ്ക അകറ്റുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഗർഭകാലത്ത് ഡോക്ടർമാർ നിർദേശിച്ച പ്രകാരം പാരസെറ്റമോൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് യുകെ ആരോഗ്യ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. നേരത്തെ, ട്രംപിന്റെ വാദത്തിനെതിരെ ലോകാരോഗ്യ സംഘടനയടക്കമുള്ളവ രംഗത്തെത്തിയിരുന്നു. അസെറ്റമിനോഫെന്‍ എന്ന മരുന്നിന്‍റെ ബ്രാന്‍ഡ് നെയിമാണ് ടൈലനോള്‍. ഇന്ത്യയിലും യുകെയിലും പാരസെറ്റമോള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

TAGS :

Next Story