മോസ്കോ ഓയിൽ റിഫൈനറിക്ക് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം; പ്രത്യാക്രമണവുമായി റഷ്യയും
യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ജി-7 ഉച്ചകോടിക്കിടെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു

- Published:
18 Jun 2026 2:59 PM IST

യുക്രൈനിന്റെ ആക്രമണത്തിൽ മോസ്കോയിലെ എണ്ണ ശുദ്ധീകരണശാല അഗ്നിക്കിരയായി (ചിത്രം/ X @ZelenskyyUa/ AI ഉപയോഗിച്ച് മെച്ചപ്പെടുത്തിയത്)
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ പ്രധാന ഓയിൽ റിഫൈനറിക്ക് നേരെ വീണ്ടും യുക്രൈന്റെ വൻ ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് റിഫൈനറിയിൽ വൻ തീപിടിത്തമുണ്ടായി. യുക്രൈന്റെ ആക്രമണങ്ങൾക്ക് മറുപടിയായി റഷ്യയും കീവ് നഗരത്തിൽ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് കനത്ത ആക്രമണം അഴിച്ചുവിട്ടു. ഇതിനിടെ, യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെയും ജി-7 രാജ്യങ്ങളുടെയും പിന്തുണയോടെ നാല് വർഷത്തിലധികമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി ശക്തമാക്കി.
തുടർച്ചയായ രണ്ടാം തവണയാണ് ഈ ആഴ്ച കപോട്ട്‌നിയയിലുള്ള മോസ്കോ ഓയിൽ റിഫൈനറി ആക്രമിക്കപ്പെടുന്നത്. അടിയന്തര സാഹചര്യത്തെ തുടർന്ന് മോസ്കോയിലെ ഏറ്റവും തിരക്കേറിയ ഷെറെമെറ്റീവോ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന റോഡുകളിലെ ഗതാഗതവും സ്തംഭിച്ചു.
വിവിധ മേഖലകളിലായി 555 യുക്രൈൻ ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ വഴി തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഇതിൽ ഏകദേശം 200 എണ്ണം മോസ്കോ ലക്ഷ്യമാക്കി വന്നവയായിരുന്നു. ഡ്രോൺ ആക്രമണത്തിൽ ഒരു ഷോപ്പിങ് സെന്ററിനും, ചില പാർപ്പിട സമുച്ചയങ്ങൾക്കും വ്യവസായ കേന്ദ്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി മോസ്കോ മേയർ സെർജി സൊബ്യാനിൻ അറിയിച്ചു.
മോസ്കോയിലെ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ, യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് റഷ്യ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ശക്തമായ പ്രത്യാക്രമണം നടത്തി. ഈ ആഴ്ച ആദ്യം കീവിലും മറ്റ് പ്രദേശങ്ങളിലും റഷ്യ നടത്തിയ സമാനമായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും, യുനെസ്കോ പൈതൃക പട്ടികയിലുള്ള ആയിരം വർഷം പഴക്കമുള്ള ആശ്രമത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
റഷ്യൻ നഗരങ്ങൾക്കും യുദ്ധ സന്നാഹങ്ങൾക്കും നേരെയുള്ള തങ്ങളുടെ ആക്രമണങ്ങൾ റഷ്യൻ കടന്നുകയറ്റങ്ങൾക്കുള്ള 'തികച്ചും ന്യായീകരിക്കാവുന്ന മറുപടി' ആണെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി വ്യക്തമാക്കി. ദീർഘദൂര ആക്രമണങ്ങൾ വിജയകരമായി നടപ്പിലാക്കിയ യുക്രൈൻ സൈനിക-രഹസ്യാന്വേഷണ വിഭാഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിന് നയതന്ത്രതലത്തിൽ റഷ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും സഹായം തേടുകയാണ് സെലൻസ്കി. ഇതിന്റെ ഭാഗമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുൾപ്പെടെയുള്ള നേതാക്കളുമായി അദ്ദേഹം ആശയവിനിമയം നടത്തി.
യുദ്ധം അവസാനിപ്പിക്കാൻ 'തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന്' ജി-7 ഉച്ചകോടിക്കിടെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുപുറമെ, റഷ്യയുടെ എണ്ണ-വാതക മേഖലകൾക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താനും, യുക്രൈന് കൂടുതൽ വ്യോമപ്രതിരോധ മിസൈലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകാനും ജി-7 രാജ്യങ്ങൾ തീരുമാനിച്ചിട്ടുണ്ട്. വാഗ്ദാനങ്ങൾ പൂർണമായും നടപ്പിലാക്കണമെന്നും നയതന്ത്ര ചർച്ചകളിലേക്ക് കടക്കാൻ റഷ്യ നിർബന്ധിതരാകണമെന്നും സെലൻസ്കി എക്സിലെ തന്റെ കുറിപ്പിൽ പറഞ്ഞു.
Adjust Story Font
16
