'യുഎസിനെയും ഇസ്രായേലിനെയും വെറുതെ വിടില്ല, കൊന്നുകളഞ്ഞത് നിരപരാധികളെ, അവകാശലംഘനം നടത്തിയവർ നഷ്ടപരിഹാരം നൽകണം': ഇറാൻ ചീഫ് ജസ്റ്റിസ്
പ്രകോപനമില്ലാതെ ഇറാനെതിരെ നടത്തിയ സൈനികനീക്കത്തിനിടെ കുട്ടികളെയും സിവിലിയന്മാരെയും കൊലപ്പെടുത്തുകയും ആശുപത്രികൾ, സ്കൂളുകൾ, സർവകലാശാലകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കുകയും ചെയ്തതിലൂടെ ഇരുരാജ്യങ്ങളും യുദ്ധക്കുറ്റം ചെയ്തിട്ടുണ്ടെന്ന് മൊഹ്സിനി ആരോപിച്ചു

- Published:
18 April 2026 2:54 PM IST

തെഹ്റാൻ: ഇറാനെതിരായ സൈനിക കടന്നുകയറ്റത്തിന് അമേരിക്കയും ഇസ്രായേലും ഉത്തരവാദികളാണെന്നും ഇരുരാജ്യങ്ങളും കടുത്ത ശിക്ഷയ്ക്ക് വിധേയരമാകണമെന്നും ഇറാൻ ജുഡീഷ്യറി മേധാവി ഗുലാം ഹൊസൈൻ മൊഹ്സിനി. ഇരുരാജ്യങ്ങളും നടത്തിയ ആക്രമണത്തിന്‍റെ ഫലമായുണ്ടായ നാശനഷ്ടങ്ങളിൽ പരിഹാരം നൽകണമെന്നും ഇറാൻ ചീഫ് ജസ്റ്റിസ് പറഞ്ഞു. മുതിർന്ന ജുഡീഷ്യറി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര നിയമപ്രകാരം, അമേരിക്കയെയും ഇസ്രായേലിനെയും അപലപിക്കുന്നതിനുള്ള നിയമപരമായ കാരണങ്ങൾ കൂടിക്കാഴ്ചയിൽ വിശദീകരിച്ചതായാണ് വിവരം. പ്രകോപനമില്ലാതെ ഇറാനെതിരെ നടത്തിയ സൈനികനീക്കത്തിനിടെ കുട്ടികളെയും സിവിലിയന്മാരെയും കൊലപ്പെടുത്തുകയും ആശുപത്രികൾ, സ്കൂളുകൾ, സർവകലാശാലകൾ, ജനവാസ കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കുകയും ചെയ്തതിലൂടെ ഇരുരാജ്യങ്ങളും യുദ്ധക്കുറ്റം ചെയ്തിട്ടുണ്ടെന്ന് മൊഹ്സിനി ആരോപിച്ചു. 1949-ലെ ജനീവ കൺവെൻഷനുകളും അതിന്‍റെ അനുബന്ധ പ്രോട്ടോക്കോളുകളും ലംഘിച്ചതിന് പുറമെ, സായുധ പോരാട്ടങ്ങളുടെ അന്താരാഷ്ട്ര നിയമങ്ങളും ഈ രാജ്യങ്ങൾ ലംഘിച്ചെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഇറാനിയൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി അന്താരാഷ്ട്ര കോടതികളെയും നിയമവേദികളെയും സമീപിക്കാൻ ഇറാൻ അധികൃതർ പരമാവധി ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇറാന്‍റെ ഭൗതികവും ധാർമ്മികവുമായ അവകാശങ്ങൾ ലംഘിച്ച ഈ രാജ്യങ്ങളെ വെറുതെ വിടില്ലെന്നും അന്താരാഷ്ട്ര തലത്തിൽ അവരെ ശിക്ഷിക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കുന്നതിനുമുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ഫോറങ്ങളിലൂടെയും മനുഷ്യാവകാശ സംവിധാനങ്ങളിലൂടെയും നിയമനടപടികൾ സ്വീകരിക്കാനുള്ള ഇറാന്‍റെ അവകാശം നിലനിൽക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Adjust Story Font
16
