ഇസ്രായേലിനെ കടന്നാക്രമിച്ച് ഹൂത്തികൾ; അമേരിക്കയുമായി ഇനി ചർച്ചക്കില്ലെന്ന് ഇറാന്‍
തെഹ്റാനിൽ ഉൾപ്പെടെ നിരവധി ഇറാനിയൻ സർവകലാശാലകൾക്ക് നേരെ യുഎസും ഇസ്രായേലും ആക്രമണം നടത്തി

തെല്‍ അവിവ്: ഇറാന്റെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേലും അമേരിക്കയും വ്യാപക ആക്രമണം തുടരുന്നതിനിടെ ഇസ്രയേലിന് നേർക്ക് വീണ്ടും മിസൈൽ ആക്രമണം നടത്തി യെമനിലെ ഹൂത്തികൾ. ആക്രമണവും അധിനിവേശവും നിർത്തും വരെ പോരാട്ടം തുടരുമെന്ന് ഹൂത്തികൾ അറിയിച്ചു. എന്നാല്‍ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഇസ്രായേലും പ്രതികരിച്ചു.
തെഹ്റാനിൽ ഉൾപ്പെടെ നിരവധി ഇറാനിയൻ സർവകലാശാലകൾക്ക് നേരെയും യു എസും ഇസ്രായേലും ആക്രമണം നടത്തി. ഇസ്രായേൽ സർവകലാശാലകളിൽ തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെൽ അവീവിലും മറ്റും ഇറാൻ മിസൈൽ പതിച്ച് ഒരാള്‍ മരിച്ചു. ആക്രമണത്തില്‍ 142 പേർക്കാണ് പരിക്കേറ്റത്.
അതിനിടെ, പശ്ചിമേഷ്യന്‍ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾക്ക് തിരിച്ചടി. വിശ്വാസ്യത നഷ്ടപ്പട്ട സാഹചര്യത്തിൽ അമേരിക്കയുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. കൂടുതല്‍ സേനാവിന്യാസം ശക്തമാക്കിയ യുഎസ് പുതിയ പടക്കപ്പലുകള്‍ ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചു.
അതേസമയം, പാകിസ്താൻ,സൗദി അറേബ്യ, തുർക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ ഇന്ന് ഇസ്ലാമാബാദിൽ യോഗം ചേരും. ഇതിനിടെ ഇറാന്‍ ആക്രമണത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഏഴു പേർക്ക് കൂടി പരിക്കേറ്റു.
Adjust Story Font
16

