കഴിക്കാന്‍ ചെലവേറും; സൊമാറ്റോക്ക് പിന്നാലെ ഫുഡ് ഡെലിവറി ഫീസ് കൂട്ടി സ്വിഗ്ഗി

ഏഴ് മാസത്തിനിടെ നാലാം തവണയാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീ വര്‍ധിപ്പിക്കുന്നത്.

Update: 2026-03-24 10:11 GMT

ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ചു. ജിഎസ്ടി ഉള്‍പ്പെടെ 17.58 രൂപയാണ് ഇനി ഓരോ ഓര്‍ഡറിനും പ്ലാറ്റ്ഫോം ഫീയായി നല്‍കേണ്ടത്. ഇതുവരെ 14.99 രൂപയായിരുന്നു ഇത്. 17.27 ശതമാനത്തിന്റെ വര്‍ധനവാണ് വരുത്തിയത്.

സ്വിഗ്ഗിയുടെ മുഖ്യ എതിരാളിയായ സൊമാറ്റോ ഏതാനും ദിവസം മുമ്പാണ് പ്ലാറ്റ്‌ഫോം ഫീസ് 2.40 രൂപ കൂട്ടിയത്. ഇതോടെ സൊമാറ്റോയുടെ പ്ലാറ്റ്ഫോം ഫീ 12.5 രൂപയില്‍ നിന്ന് 14.9 ആയി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് സ്വിഗ്ഗിയും ചാര്‍ജ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ നാലാം തവണയാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോം ഫീ വര്‍ധിപ്പിക്കുന്നത്.

Advertising
Advertising

പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്നുള്ള എല്‍പിജി ക്ഷാമത്തിന്റെ ഫലമായി ഭക്ഷ്യവസ്തുക്കള്‍ക്ക് ഹോട്ടലുകള്‍ വിലകൂട്ടിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകളും ഫീ കൂട്ടിയത് ഉപയോക്താക്കള്‍ക്ക് ഇരട്ട അടിയാകും. എല്‍പിജി ക്ഷാമത്തെ തുടര്‍ന്ന് പല ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നില്ല. മറ്റ് പലതും വിഭവങ്ങള്‍ വെട്ടിക്കുറച്ചു. പല വിഭവങ്ങള്‍ക്കും പ്രത്യേക വില ഈടാക്കുന്നുമുണ്ട്.

സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തിലെ സ്വിഗ്ഗിയുടെ നഷ്ടം 1065 കോടി രൂപയാണ്. മുന്‍വര്‍ഷത്തില്‍ ഇത് 799 കോടിയായിരുന്നു. 33 ശതമാനമാണ് നഷ്ടം കൂടിയിരിക്കുന്നത്. വര്‍ധിച്ചുവരുന്ന ചെലവുകളാണ് കമ്പനിയുടെ നഷ്ടത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. നഷ്ടം മറികടക്കാനുള്ള കമ്പനിയുടെ നീക്കങ്ങള്‍ക്കിടെയാണ് പ്ലാറ്റ്‌ഫോം ഫീ വര്‍ധന.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News