പ്രതിസന്ധി മറികടക്കാന്‍ നികുതിയിളവ്; ക്ലിക്കാകുമോ മോദിയുടെ പുതുതന്ത്രം

ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍വിദേശനിക്ഷേപമെത്തിക്കാന്‍ ഒരുങ്ങുന്നത്.സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്

Update: 2026-06-05 06:15 GMT

ന്യൂഡല്‍ഹി: വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് വഴി നിലവില്‍ ഇന്ത്യയില്‍ ഉടലെടുത്ത പ്രതിസന്ധി മറികടക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. നേരത്തെ സമാനമായൊരു പ്രതിസന്ധി ഇന്ത്യയില്‍ ഉടലെടുത്തപ്പോള്‍ വിദേശ കറന്‍സിയില്‍ നിക്ഷേപിക്കാനായി പ്രത്യേക പദ്ധതി ആരംഭിച്ചാണ് അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അതിനെ നേരിട്ടത്. എന്നാല്‍, ഇക്കുറി വിദേശനിഷേപമെത്തിക്കാന്‍ പ്രത്യേക പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍വിദേശനിക്ഷേപമെത്തിക്കാന്‍ ഒരുങ്ങുന്നത്.സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.കാപ്പിറ്റല്‍ ഗെയിന്‍സ് നികുതി ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Advertising
Advertising

സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വില്‍ക്കുമ്പോഴും കൈമാറുമ്പോഴും ഒരുതരത്തിലുമുള്ള നികുതിയും ബാധകമാവില്ല. ഏപ്രില്‍ ഒന്ന് മുതല്‍ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. ഇതുപ്രകാരം 12.5 ശതമാനം കാപ്പിറ്റല്‍ ഗെയിന്‍ നികുതിയും മറ്റ് നികുതികളും ഒഴിവായി കിട്ടും. 

ഇതുവഴി കൂടുതല്‍ വിദേശനാണ്യം രാജ്യത്തേക്ക് എത്തുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ. ഇന്ത്യയുടെ സര്‍ക്കാര്‍ സെക്യൂരിറ്റില്‍ ശക്തമാണെന്ന സന്ദേശം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ഭം ഉപയോഗിക്കും.

അതേസമയം, പലിശനിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാനയം പ്രഖ്യാപിച്ചു. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്. റിപ്പോനിരക്ക് 5.25 ശതമാനത്തില്‍ തുടരും. വായ്പ അവലോകനസമിതി ഐക്യകണേ്ഠ്യമായി പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന തീരുമാനമെടുക്കുകയായിരുന്നുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

തിരിച്ചടികള്‍ക്കിടയിലും ഉപഭോക്തൃവിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യത്തിലാണുള്ളത്. എങ്കിലും യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ കാര്‍മേഘങ്ങള്‍ ഇനിയും രാജ്യത്തെ പൂര്‍ണമായുംവിട്ടുപോയിട്ടില്ല. സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ പണപ്പെരുപ്പം പരിധികള്‍ ലംഘിച്ചേക്കുമെന്ന ആശങ്കയും ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ എല്‍ നിനോ തിരിച്ചടിയാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത് ഭക്ഷ്യോല്‍പ്പാദനത്തെ ബാധിച്ചേക്കാം. ഭക്ഷ്യോല്‍പ്പാദനം കുറയുകയാണെങ്കില്‍ അത് സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന മുന്നറിയിപ്പും ഗവര്‍ണര്‍ നല്‍കുന്നുണ്ട്.

ഇന്നത്തെ വായ്പനയത്തില്‍ ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മൂലം പണപ്പെരുപ്പം ഉയരുന്നത് പരിഗണിച്ച് പലിശനിരക്ക് ഉയര്‍ത്തുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍, ആര്‍ബിഐയുടെ ലക്ഷ്യത്തില്‍ പണപ്പെരുപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ തല്‍ക്കാലത്തേക്ക് വര്‍ധന വേണ്ടെന്ന തീരുമാനത്തിലേക്ക് വായ്പ അവലോകന കമിറ്റി തീരുമാനമെടുക്കുകയായിരുന്നു.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News