ജീവനക്കാര്‍ക്ക് ലോട്ടറി, അക്കൗണ്ടിലെത്തിയത് കോടികള്‍; ഒറ്റ രാത്രി കൊണ്ട് ഓപ്പണ്‍ എഐയിലെ 600 പേര്‍ കോടീശ്വരന്മാര്‍

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ജീവനക്കാരെ കോടിപതികളാക്കിയ ഈ ഇടപാട് നടന്നത്

Update: 2026-05-14 16:46 GMT

പ്രതീകാത്മക ചിത്രം

നിര്‍മിത ബുദ്ധി (എഐ) മേഖലയിലെ അതികായന്മാരായ ഓപ്പണ്‍ എഐയിലെ 600 ജീവനക്കാരാണ് ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്മാരായി മാറിയത്. ഒന്നോ രണ്ടോ അല്ല, 30 കോടി ഡോളര്‍ വരെയാണ് ചില ജീവനക്കാര്‍ക്ക് അക്കൗണ്ടിലെത്തിയത്. ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന കമ്പനിയുടെ ഓഹരികള്‍ ടെന്‍ഡര്‍ ഓഫറിലൂടെ വിറ്റാണ് കോടികള്‍ നേടിയത്. 600ലേറെ ജീവനക്കാര്‍ക്കായി 660 കോടി ഡോളറോളമാണ് വില്‍പ്പനയിലൂടെ ലഭിച്ചത്. ഇതില്‍ 75 ജീവനക്കാര്‍ക്ക് മൂന്ന് കോടി ഡോളര്‍ വീതം ലഭിച്ചുവെന്ന് ദ വാള്‍സ്ട്രീറ്റ് ജേണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഈ കോടികളുടെ ഇടപാട് നടന്നത്. ഒരു സ്വകാര്യ കമ്പനിയില്‍ നിന്ന് ജീവനക്കാര്‍ക്ക് ഇത്രയധികം തുക ഓഹരിവില്‍പ്പനയിലൂടെ ലഭിക്കുന്നത് ആദ്യമായാണെന്നാണ് പറയപ്പെടുന്നത്. കമ്പനിയിലെ നിലവിലെ ജീവനക്കാര്‍ക്കും മുന്‍ ജീവനക്കാര്‍ക്കുമെല്ലാം കൈവശം ഓഹരികളുണ്ടായിരുന്നു. പരമാവധി മൂന്ന് കോടി ഡോളര്‍ വരെ മൂല്യമുള്ള ഓഹരികള്‍ വില്‍ക്കാനായിരുന്നു ജീവനക്കാര്‍ക്ക് അനുമതിയുണ്ടായിരുന്നത്.

Advertising
Advertising

പബ്ലിക് ലിസ്റ്റിങ്ങിലൂടെ ഓഹരിവിപണിയിലേക്ക് ഓപ്പണ്‍ എഐ കടക്കാത്ത സാഹചര്യത്തില്‍, 'ടെന്‍ഡര്‍ ഓഫര്‍' വഴി ജീവനക്കാര്‍ക്ക് പണം ലഭ്യമാക്കുന്ന രീതിയാണ് ഓപ്പണ്‍ എഐ പിന്തുടരുന്നത്. രണ്ട് വര്‍ഷം കയ്യില്‍ സൂക്ഷിച്ച ശേഷമേ ജീവനക്കാര്‍ക്ക് ഓഹരി വില്‍ക്കാന്‍ സാധിക്കൂ. ഏഴ് വര്‍ഷം മുമ്പ് കമ്പനി ആദ്യമായി ഓഹരികള്‍ ഇഷ്യു ചെയ്തപ്പോള്‍ ഓപ്പണ്‍ എഐയില്‍ ചേര്‍ന്ന ജീവനക്കാരുടെ ഓഹരിമൂല്യം 100 മടങ്ങിലേറെ വളര്‍ന്നിരുന്നു.

ഓപ്പണ്‍ എഐയിലെ പല ഉന്നതോദ്യോഗസ്ഥരും ഓഹരികള്‍ കൈവശം വെക്കുന്നുണ്ട്. പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാന്റെ കൈവശം ഏകദേശം മൂന്ന് കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളുണ്ട്. എന്നാല്‍, കമ്പനി ഒരു നോണ്‍-പ്രോഫിറ്റ് ഘടനയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സിഇഒ സാം ആള്‍ട്ട്മാന് നേരിട്ട് ഓഹരി പങ്കാളിത്തമില്ല.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News