അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ്: കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക 

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് റീസയുടെ റെക്കോര്‍ഡ് സ്വന്തമാക്കിയ പ്രകടനം. 

Update: 2018-08-05 16:03 GMT

അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ താരം റീസ ഹെന്‍ഡ്രിക്‌സ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലാണ് റീസയുടെ റെക്കോര്‍ഡ് സ്വന്തമാക്കിയ പ്രകടനം. അരങ്ങേറ്റത്തില്‍ തന്നെ വേഗതയേറിയ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോര്‍ഡാണ് റീസ സ്വന്തം പേരിലാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ എയ്‌ഡെന്‍ മാര്‍ക്രമിന് പകരമായാണ് റീസ ടീമിലെത്തിയത്. മാര്‍ക്രമിന് കാര്യമായി തിളങ്ങാനായിരുന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ താരം 88 പന്തില്‍ നിന്നാണ് സെഞ്ച്വറി കുറിച്ചത്.

എട്ട് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. 89 പന്തില്‍ 102 റണ്‍സ് നേടി താരം പുറത്താവുകയായിരുന്നു. 49 പന്തില്‍ നിന്നായിരുന്നു റീസ അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയത്. ഹാഷിം അംലയുമൊത്ത് 59 റണ്‍സിന്റെ കൂട്ടുകെട്ടും താരം പടുത്തുയര്‍ത്തി. റീസയുടെ സെഞ്ച്വറിയും ജീന്‍പോള്‍ ഡുമിനി(92) ഹാഷിം അംല(59) ഡേവിഡ് മില്ലര്‍(51) എന്നിവരുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക 363 എന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ്.

Advertising
Advertising

അതേസമയം മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് കാര്യമായി ചെറുത്ത് നില്‍ക്കാനായില്ല. 45.2 ഓവറില്‍ 285 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എംഗിഡി നാലു വിക്കറ്റ് വീഴ്ത്തി. ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. അതിനാല്‍ ഈ മത്സരത്തിലും വിജയിക്കുകയാണെങ്കില്‍ പരമ്പരയില്‍ 2-0 ത്തിന് മുന്നിലെത്താനാവും.

Tags:    

Similar News