തൊഴിൽസുരക്ഷ മാത്രമല്ല, സർഗാത്മകത ഉണ്ടെങ്കിലേ 'ജെൻ-സി'ക്ക് താൽപര്യമുള്ളു
എൻജിനീയറിങും മെഡിസനുമല്ല 'ജെൻ-സി'ക്ക് വേണ്ടത്
കോഴിക്കോട്: പതിറ്റാണ്ടുകളായി ഇന്ത്യയിലെ വിദ്യാർത്ഥികളെ ആകർഷിച്ചിരുന്ന എൻജിനീയറിങ്, മെഡിസിൻ, മാനേജ്‌മെന്റ് മേഖലകളോടുള്ള താൽപര്യം പുതുതലമുറയിൽ കുറയുന്നു. തൊഴിൽസുരക്ഷയെക്കാൾ 'ജെൻ-സി' തലമുറ സർഗാത്മകതക്കാണ് പ്രാധാന്യം കൊടുക്കുന്നത്. സർഗാത്മകയും പുതുമയുമുള്ള ഡിസൈനിങ്ങ് മേഖലയിലേക്കും അനിമേഷൻ മേഖലയിലും ഭാവി കണ്ടെത്താനാണ് ഇന്ത്യയിലെ പുതുതലമുറ ആഗ്രഹിക്കുന്നത്.
ബ്രിട്ടീഷ് കൗൺസിൽ നടത്തിയ സർവേ പ്രകാരം ഇന്ത്യയിലെ സർക്കാർ-സ്വകാര്യ ഡിസൈനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള വിദ്യാർത്ഥികളുടെ വരവിൽ കാര്യമായ വർധനവുണ്ട്. 2010 മുതൽ ഈ ട്രെന്റ് കാണിക്കുന്നുണ്ട്. യുജി കോഴ്‌സുകളിൽ 73 ശതമാനത്തിന്റെയും പിജി കോഴ്‌സുകളിൽ 81 ശതമാനത്തിന്റെയും വർധനവുണ്ടായി എന്നാണ് സർവേയിലെ കണക്കുകൾ കാണിക്കുന്നത്. രാജ്യത്തെ ഡിസൈൻ-ഫാഷൻ കോളജുകളിൽ അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായി വർധനവുണ്ടാവുന്നുണ്ട്. സയൻസ്, കൊമേഴ്‌സ് ബാക്ഗ്രൗണ്ട് ഉള്ളവർ പോലും അപേക്ഷകരായി എത്തുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്.
രക്ഷിതാക്കളുടെ സമീപനത്തിലും കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് പഠനം കാണിക്കുന്നത്. മുൻകാലങ്ങളിൽ തൊഴിൽ സുരക്ഷയുള്ള മേഖലകൾ തെരഞ്ഞെടുക്കാൻ വീടുകളിൽ നിന്ന് സമ്മർദമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ സാഹചര്യം മാറിയിട്ടുണ്ട്. സർഗാത്മക തൊഴിലിടങ്ങൾ അനിശ്ചിതത്വം നിറഞ്ഞതെന്ന് കരുതിയിരുന്ന രക്ഷിതാക്കളുടെ തലമുറ മാറിയിട്ടുണ്ട്. ആളുകളുടെ തൊഴിൽസമീപനത്തിൽ മാറ്റമുണ്ടാവുന്നതിൽ സമൂഹമാധ്യമങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഡിസൈനിങ്ങ് ആനിമേഷൻ ഉൾപ്പടെയുള്ള മേഖലകളിൽ തൊഴിലെടുക്കുന്നവർക്ക് തങ്ങളുടെ സർഗാത്മകത പ്രകടിപ്പിക്കാൻ സമൂഹമാധ്യമങ്ങളിൽ അവസരം കിട്ടുന്നു. അത് ആളുകളുടെ സമീപനത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സഹായിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.