മനുഷ്യ വിവേചനത്തിന്റെ ദൃശ്യാവിഷ്‌ക്കാരമായി സ്വീറ്റ് കണ്‍ട്രി
ഓസ്‌ട്രേലിയയുടെ ചരിത്രവും രാഷ്ട്രീയവും വര്‍ണ വിവേചനവും സംസ്‌കാരവുമെല്ലാം കടന്നുവന്ന മികച്ചൊരു ക്ലാസിക് ചിത്രമാണ് സ്വീറ്റ് കണ്‍ട്രി.
വര്‍ണ വിവേചനത്തിനത്തിന്റെ ക്രൂരതകളും യാഥാര്‍ഥ്യങ്ങളും പച്ചയായി ആവിഷ്‌ക്കരിക്കുന്ന ചിത്രമാണ് ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സ്വീറ്റ് കണ്‍ട്രി. കറുത്തവന്റെ അടിമത്വത്തിന്റെ വേദന തുറന്നു കാട്ടുന്ന ചിത്രം സമകാലീന ഓസ്‌ട്രേലിയന്‍ സിനിമയിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ്. ഏറെ നിരൂപക പ്രശംസ നേടിയ സാംസണ്‍ ആന്‍ഡ് ഡേലിയയൊരുക്കിയ വാര്‍വിക് തോണ്ടന്റെ പുതിയ ചിത്രമാണ് സ്വീറ്റ് കണ്‍ട്രി.
സുന്ദര രാജ്യമെന്ന പേരില്‍ തീര്‍ത്ത ഇരുണ്ട കാഴ്ചയാണ് ചിത്രം. 1920ലെ വടക്കന്‍ ഓസ്‌ട്രേലിയയാണ് പശ്ചാത്തലം. വെള്ളക്കാരനായ ഫ്രഡ് സ്മിത്തിന്റെ തോട്ടത്തില്‍ പണിക്കാരനായ സാം ആണ് കഥാനായകന്‍. പേര് മാത്രമാണ് അവന് സ്വന്തമായുള്ളത്. കറുത്തവനായതിനാല്‍ അവന്‍ വെളുത്തവന്റെ അടിമയാണ്. അവനെ പിന്നീട് ഹാരിയെന്ന ഒരു പട്ടാളക്കാരന് കൈമാറുകയാണ്. ക്രൂരനായ ഹാരിയുടെ ശാരീരിക പീഡനത്തില്‍ ഓച്ഛാനിച്ച് നില്‍ക്കുന്ന സാം കാഴ്ചക്കാരന്റെ മനസില്‍ വേദനയുണ്ടാക്കുന്നു. വര്‍മവിവേചനത്തിന്റെ ക്രൂരത പ്രേക്ഷകനെ അസ്വസ്ഥമാക്കുന്നു.
അടിച്ചമര്‍ത്തലുകള്‍ക്കൊടുവില്‍ യാദൃശ്ചികമായി സാം ഹാരിയെ കൊല്ലുകയാണ്. പിന്നീട് അതിജീവനത്തിനുള്ള പ്രയാണം. ഒടുക്കം ഭാര്യയുടെ നിസഹായതയില്‍ അവന്‍ പിടിക്കപ്പെടുന്നു. തിയേറ്റര്‍ വിട്ടിറങ്ങുമ്പോളും പ്രേക്ഷകന്റെ ഹൃദയം അസ്വസ്ഥമാകുന്നു.
പ്രമേയത്തിനൊപ്പം മനോഹരമായ അതിലേറെ കാഴ്ചക്കാരനെ പിടിച്ചിരുത്തുന്ന ദൃശ്യങ്ങള്‍ കൊണ്ട് മികച്ചു നില്‍ക്കുന്നു സ്വീറ്റ് കണ്‍ട്രി. ഓസ്‌ട്രേലിയയുടെ ചരിത്രവും രാഷ്ട്രീയവും വര്‍ണ വിവേചനവും സംസ്‌കാരവുമെല്ലാം കടന്നുവന്ന മികച്ചൊരു ക്ലാസിക് ചിത്രമാണ് സ്വീറ്റ് കണ്‍ട്രി.