ധര്‍മജന്‍ ബോള്‍ഗാട്ടി ഇനി നിര്‍മാതാവ്; ചിത്രത്തിന്‍റെ പൂജ നടന്നു
ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവായ ഇന്ദ്രൻസും ചിത്രത്തിലെ പ്രധാന ടെക്‌നീഷ്യന്മാരും ചേർന്നാണ്
കട്ടപ്പനയിലെ ഋത്വിക് റോഷൻനു ശേഷം ധർമജൻ ബോൾഗാട്ടിയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ പൂജ ഇന്നു പാലക്കാട് വച്ച് നടന്നു. ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവായ ഇന്ദ്രൻസും ചിത്രത്തിലെ പ്രധാന ടെക്‌നീഷ്യന്മാരും ചേർന്നാണ് ചടങ്ങിൽ ഭദ്രദീപം തെളിയിച്ചത്. മഞ്ജു പിള്ള സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ചടങ്ങിൽ കുട്ടനാടൻ മാർപ്പാപ്പയുടെ സംവിധായകൻ ശ്രീജിത്ത് വിജയൻ ഫസ്റ്റ് ക്ലാപ് അടിച്ചു.
ആദിത്യ ക്രിയേഷൻസിന്റെ ബാനറിൽ ധർമജൻ ബോൾഗാട്ടിയും മനു തച്ചേട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷാജി കൈലാസ്, എകെ സാജൻ, ദീപൻ എന്നിവരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുള്ള എആര്‍ ബിനുരാജ് സ്വതന്ത്ര സംവിധായകൻ ആകുന്ന ചിത്രം കൂടിയാണിത്. ജയഗോപാൽ ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും. ജോൺ കുടിയാന്മല ആണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ. ചിത്രത്തിൽ നാല് പുതുമുഖ നായികമാരാണുള്ളത് . ഇന്ദ്രൻസ്, മഞ്ജുപിള്ള, ബിജുക്കുട്ടൻ എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണം പാലക്കാടും പരിസര പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. ചിത്രത്തിന്‍റെ പേരോ കൂടുതൽ വിവരങ്ങളോ ഒന്നും തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.