എല്ലാം ലളിതമയം; ഇനി ഓർമയുടെ അമരത്ത്...

ശബ്ദവിന്യാസം കൊണ്ട് മായാജാലം തീർത്തു കെ.പി.എ.സി ലളിത. കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും തലമുറക്കൊപ്പം നിറഞ്ഞുനിന്നു

Update: 2022-02-23 06:11 GMT
Editor : Shaheer | By : Web Desk

അഞ്ച് പതിറ്റാണ്ട് കാലം നമുക്കൊപ്പമുണ്ടായിരുന്നു കെ.പി.എ.സി ലളിത; പല ഭാവങ്ങളിൽ, പല വേഷങ്ങളിൽ. വാക്കിലും നോക്കിലുമെല്ലാം സാക്ഷ്യപ്പെടുത്തിയ ലളിതമയം. മലയാള സിനിമയിലെ അഭിനയ വിസ്മയമായിരുന്നു കെ.പി.എ.സി ലളിത. അയത്‌നലളിതമായ അഭിനശൈലികൊണ്ട് പ്രേക്ഷകഹൃദയം കീഴടക്കിയ നടി. അഞ്ച് പതിറ്റാണ്ടുകൊണ്ട് അഞ്ഞൂറിലധികം ചലച്ചിത്രങ്ങളിലാണ് വേഷമിട്ടത്.

ആലപ്പുഴയിലെ രാമപുരത്ത് 1947 ഫെബ്രുവരി 25നാണ് മഹേശ്വരിയമ്മ എന്ന കെ.പി.എ.സി ലളിത ജനിച്ചത്. പത്താംവയസിൽ ഗീതയുടെ ബലിയിലൂടെ നർത്തകിയായി നാടകത്തിലെത്തി. 64ൽ കെ.പി.എ.സിക്കൊപ്പം ചേർന്നപ്പോൾ തോപ്പിൽഭാസി മഹേശ്വരിയെ ലളിതയാക്കി.

Advertising
Advertising

പിന്നീട് അരങ്ങിലെ താരമായി.. കെ.എസ് സേതുമാധവന്റെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര അരങ്ങേറ്റം. കൊടിയേറ്റത്തിൽ ഭരത്‌ഗോപിക്കൊപ്പം നായികയായി. പിന്നീട് അമ്മയായും ഭാര്യയായും സഹോദരിയായുമൊക്കെയുള്ള വേഷപ്പകർച്ചകൾ.


കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും മാറാതെ

ഹാസ്യവേഷങ്ങൾ അനായാസം അവതരിപ്പിച്ചു. എല്ലാം പ്രേക്ഷകന്റെ ഹൃദയത്തിൽ പതിഞ്ഞവ. സംവിധായകൻ ഭരതനുമായുള്ള വിവാഹ ശേഷവും മരണശേഷവും ഇടവേളയെടുത്തെങ്കിലും മടങ്ങിവരവിലെ വേഷങ്ങളൊക്കെ അനശ്വരമാക്കി.

ശബ്ദവിന്യാസം കൊണ്ട് മായാജാലം തീർത്തു. കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും തലമുറക്കൊപ്പം നിറഞ്ഞുനിന്നു. മലയാളത്തിലും തമിഴിലുമായി 500ലധികം ചിത്രങ്ങൾ. ശാന്തത്തിലൂടെയും അമരത്തിലൂടെയും മികച്ച സഹനടിക്കുള്ള ദേശീയപുരസ്‌കാരം നേടി. നാല് തവണ സംസ്ഥാന പുരസ്‌കാരവും നേടി. ഇടത് സഹയാത്രികയായിരുന്ന ലളിത സംഗീത നാടക അക്കാദമി ചെയർപേഴ്‌സനുമായിരുന്നു.

അനാരോഗ്യം തളർത്തുവോളം അഭിനയിച്ചു, ഒടുവിൽ ചമയമഴിച്ച് കെ.പി.എ.സി മടങ്ങി; ഓർമയുടെ അമരത്തേക്ക്...

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News