സാമന്ത-നാഗചൈതന്യ വിവാഹ മോചനത്തെ കുറിച്ചുള്ള ആ വാക്കുകള്‍ എന്‍റേതല്ല, വ്യാജമാണത്: നാഗാര്‍ജുന

തികച്ചും അസത്യവും തികഞ്ഞ അസംബന്ധവും എന്നാണ് നാഗാര്‍ജുന വിശേഷിപ്പിച്ചത്

Update: 2022-01-28 06:41 GMT
Advertising

നടന്‍ നാഗചൈതന്യയുടെയും നടി സാമന്തയുടെയും വിവാഹ മോചനത്തെ കുറിച്ച് തന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്ന് നാഗാര്‍ജുന. തികച്ചും അസത്യവും തികഞ്ഞ അസംബന്ധവും എന്നാണ് നാഗാര്‍ജുന വിശേഷിപ്പിച്ചത്. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് നാഗാര്‍ജുന ട്വീറ്റ് ചെയ്തു.

'ആദ്യം വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടത് സാമന്തയാണ്. നാഗചൈതന്യയ്ക്ക് കുടുംബത്തിന്‍റെ അഭിമാനത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. നാഗചൈതന്യ സാമന്തയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു'- എന്ന് നാഗാര്‍ജുന പറഞ്ഞെന്നായിരുന്നു വാര്‍ത്ത. നാഗാര്‍ജുനയെ ഉദ്ധരിച്ച് ഇന്ത്യഗ്ലിറ്റ്സ് ആണ് ആദ്യം വാര്‍ത്ത നല്‍കിയത്.

2017ലായിരുന്നു സാമന്തയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം. വേര്‍പിരിയുകയാണെന്ന് ഇരുവരും അറിയിച്ചത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുകയാണെന്നും 10 വര്‍ഷത്തിലധികമായുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്നും വിവാഹ മോചന വാര്‍ത്തയില്‍ സ്ഥിരീകരിച്ച് ഇരുവരും സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. അടുത്ത കാലത്ത് വേര്‍പിരിയലിനെ കുറിച്ചുള്ള പോസ്റ്റ് സാമന്ത ഡിലീറ്റ് ചെയ്യുകയുണ്ടായി.

വിവാഹ മോചനത്തിന് പിന്നാലെ സാമന്തയ്ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായി. സാമന്തയ്ക്ക് മറ്റ് ബന്ധങ്ങളുണ്ട്, അവസരവാദിയാണ്, കുട്ടികള്‍ വേണ്ടെന്നു തീരുമാനിച്ചു എന്നിങ്ങനെയായിരുന്നു വ്യക്തിപരമായ ആക്രമങ്ങള്‍. വിവാഹ മോചനമെന്ന മുറിവുണങ്ങാന്‍ സമയം നല്‍കണമെന്ന് സാമന്ത അഭ്യര്‍ഥിച്ചു. ഇത്തരം വാക്കുകളൊന്നും തന്നെ തകര്‍ക്കില്ലെന്നും സാമന്ത വ്യക്തമാക്കുകയുണ്ടായി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News