ഗായകന്‍ കുമാര്‍ സാനുവിനെ കാണാന്‍ 1200 കി.മീ സൈക്കിള്‍ ചവിട്ടി മുംബൈയിലെത്തി ആരാധകന്‍

രാകേഷ് ബലോദിയ എന്നയാളാണ് രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് മുംബൈയിലേക്ക് സൈക്കിള്‍ ചവിട്ടിയത്

Update: 2023-08-05 12:11 GMT
Editor : Jaisy Thomas | By : Web Desk

കുമാര്‍ സാനു

Advertising

മുംബൈ: ഉത്തരേന്ത്യക്കാരുടെ നൊസ്റ്റാള്‍ജിയയാണ് പ്രശസ്ത പിന്നണി ഗായകന്‍ കുമാര്‍ സാനു. അതിലുപരി 90 കിഡ്സിന്‍റെ ഓര്‍മകളില്‍ സാനുവിന്‍റെ മധുരസ്വരമുണ്ട്. അദ്ദേഹത്തിന്‍റെ പാട്ടു കേട്ട് കേട്ട് ആരാധന മൂത്ത ഒരു യുവാവ് ഗായകനെ തേടിയെത്തിയിരിക്കുകയാണ്. അതിലെന്ത് പുതുമ എന്നല്ലേ.1200 കിലോ മീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് ആരാധകന്‍ സാനുവിന്‍റെ വീട്ടിലെത്തിയത്.

രാകേഷ് ബലോദിയ എന്നയാളാണ് രാജസ്ഥാനിലെ ജുൻജുനുവിൽ നിന്ന് മുംബൈയിലേക്ക് സൈക്കിള്‍ ചവിട്ടിയത്. ''എന്തു പറയണമെന്ന് എനിക്കറിയില്ല. പന്ത്രണ്ടാം ക്ലാസ് മുതലാണ് ഞാന്‍ കുമാര്‍ സാനുവിന്‍റെ പാട്ട് കേള്‍ക്കാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ ആലാപനശൈലിയാണ് ഞാന്‍ പിന്തുടര്‍ന്നത്. അദ്ദേഹത്തിന്റെ പാട്ടുകൾ കാരണം എനിക്ക് എന്‍റെ നഗരത്തിൽ വളരെയധികം സ്നേഹം ലഭിക്കുന്നു, അല്ലാത്തപക്ഷം, ഇന്ന് ഞാൻ എന്തുചെയ്യുമെന്ന് എനിക്കറിയില്ല. എന്‍റെ നഗരത്തിലെ എല്ലാവര്‍ക്കും അദ്ദേഹത്തെ സ്നേഹിക്കുന്നു'' രാകേഷ് പറഞ്ഞു.

കുമാര്‍ സാനുവിന്‍റെ വസതിയിലെത്തിയ രാകേഷിനെ ഗായകന്‍ ഊഷ്മളമായി സ്വീകരിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. പൂച്ചെണ്ടുമായാണ് രാകേഷ് എത്തിയത്. “ആരാധകർ വളരെയധികം സ്നേഹിക്കുന്നു. 1200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയതിന് ശേഷമാണ് രാകേഷ് എന്നെ കാണാൻ വന്നത്, അതുകൊണ്ടാണ് ഞാൻ അവനെ കെട്ടിപ്പിടിച്ചത്, അത് എന്നെ വികാരഭരിതനാക്കി. ഇത്രയും ദൂരമൊക്കെ ഒരാള്‍ സൈക്കിള്‍ ചവിട്ടുമോ? വഴിയില്‍ എന്തെങ്കിലും സംഭവിക്കുമോ എന്നു ഭയപ്പെട്ട എനിക്ക് അദ്ദേഹത്തെ കണ്ടപ്പോള്‍ ആശ്വാസമായി'' കുമാര്‍ സാനു എഎന്‍ഐയോട് പറഞ്ഞു.

90കളിലെ തിരക്കുള്ള ഗായകനായിരുന്നു കുമാര്‍ സാനു. 'മെയിൻ ഖിലാഡി തൂ അനാരി'യിലെ 'ചുരാ കേ ദിൽ മേരാ', 'കുച്ച് കുച്ച് ഹോത്താ ഹേ'യിലെ 'ലഡ്‌കി ബാഡി അഞ്ജനി ഹേ' 'കുരുക്ഷേത്ര'യിലെ 'ആപ് കാ ആനാ ദിൽ ധഡ്കാന' തുടങ്ങിയ അദ്ദേഹത്തിന്‍റെ ഹിറ്റ് ഗാനങ്ങളില്‍ ചിലത് മാത്രമാണ്. മറാത്തി, നേപ്പാളി, ആസാമീസ്, ഭോജ്പുരി, ഗുജറാത്തി, മണിപ്പൂരി, തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, പഞ്ചാബി, ഒഡിയ, ഛത്തീസ്ഗഢി, ഉറുദു, പാലി, ഇംഗ്ലീഷ്,ബംഗാളി ഭാഷകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News