'ഓസ്‌കർ നേടിയതിന് ശേഷം തിരിഞ്ഞുനോക്കിയില്ല, കടം വാങ്ങിയ ഒരു ലക്ഷം രൂപയും തന്നില്ല'; ഗുരുതര ആരോപണവുമായി ബൊമ്മനും ബെല്ലിയും

വിജയാഘോഷ സമയത്ത് ഓസ്‌കർ പ്രതിമയിൽ തൊടാനോ പിടിക്കാനോ ദ എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായികയും നിര്‍മാതാവും അനുവദിച്ചിരുന്നില്ലെന്നും ആരോപണം

Update: 2023-08-07 03:18 GMT
Editor : Lissy P | By : Web Desk

ചെന്നൈ: മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ പുരസ്‌കാരം നേടിയ 'ദ എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായിക കാർത്തികി ഗോൺസാൽവസിനും നിർമാതാവിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ബൊമ്മനും ബെല്ലിയും. ഡോക്യുമെന്ററിയുടെ ചിത്രീകരണ വേളയിൽ കാർത്തികി ഗോൺസാൽവസ് തങ്ങളുമായി നല്ല അടുപ്പത്തിലായിരുന്നു. എന്നാൽ ഓസ്‌കർ ലഭിച്ചതിന് ശേഷം ഒരു ബന്ധവുമില്ലെന്നും ഇവർ പറയുന്നു. കൂടാതെ ചിത്രീകരണ സമയത്ത് കടമായി വാങ്ങിയ ഒരു ലക്ഷം രൂപ തിരികെ തന്നില്ലെന്നും ഇവർ ആരോപിച്ചു. തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഡോക്യുമെന്ററിയിലൂടെ പ്രശസ്തരായ ബൊമ്മന്റെയും ബെല്ലിയുടെയും ആരോപണം.

Advertising
Advertising

'ഡോക്യുമന്ററിയിൽ ഒരു വിവാഹ രംഗത്തിന്റെ ചിത്രീകരണത്തിനിടെ പണമില്ലാതെ ബുദ്ധിമുട്ടിയ സംവിധായിക കാർത്തികിയെയും നിർമാതാക്കാളായ സിഖ്യ എന്റർടെയിൻമന്റിനെയും ഞങ്ങൾ സഹായിച്ചു. ഒരു ദിവസം കൊണ്ട് വിവാഹ രംഗം ചിത്രീകരിക്കണമെന്ന് കാർത്തികി പറഞ്ഞു. എന്നാൽ അതിനുള്ള പണം അവരുടെ അടുത്തില്ലായിരുന്നു. ബെല്ലിയുടെ കൊച്ചുമകളുടെ വിദ്യാഭ്യാസത്തിനായി മാറ്റി വെച്ച ഒരു ലക്ഷം രൂപ ഞങ്ങൾ അവർക്ക് നൽകി. പണം തിരികെ നൽകുമന്ന് ഉറപ്പുനൽകിയെങ്കിലും ഇതുവരെ തിരിച്ചു തന്നില്ല'... ബെല്ലിയും ബൊമ്മനും ആരോപിച്ചു.

ഞങ്ങൾ അവളെ വിളിക്കുമ്പോഴെല്ലാം തിരക്കിലാണെന്നാണ് പറയുന്നു. ഇപ്പോൾ ഫോൺവിളിച്ചാൽ പോലും എടുക്കുന്നില്ലെന്നും ഇവർ പറയുന്നു. ഡോക്യുമെന്ററിയുടെ വിജയത്തിന് ശേഷം ഇവർ മോശമായാണ് പെരുമാറിയതെന്നും ബൊമ്മനും ബെല്ലിയും പറയുന്നു. ഞങ്ങളുടെ ആദിവാസി  ഐഡന്‍റിറ്റി അവരുടെ ഓസ്‌കർ നേട്ടത്തിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. വിജയാഘോഷ സമയത്ത് ഓസ്‌കർ പ്രതിമയിൽ തൊടാനോ പിടിക്കാനോ അവർ അനുവദിച്ചിരുന്നില്ല. ഈ ഡോക്യുമെന്ററിക്ക് ശേഷം ഞങ്ങളുടെ സമാധാനം നഷ്ടപ്പെട്ടെന്നെന്നും ദമ്പതികൾ പറഞ്ഞു.

മുംബൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് എത്തിയശേഷം നീലഗിരിയിലെ വീട്ടിലേക്ക് പോകാനുള്ള പണമില്ലായിരുന്നു. അവരോട് ചോദിച്ചപ്പോൾ കൈയിൽ പണമില്ലെന്നാണ് മറുപടി കിട്ടിയത്. തരാനുള്ള പണമെല്ലാം തന്നെന്നാണ്  കാർതികി പറഞ്ഞത്.എന്നാൽ ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോൾ 60 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ബൊമ്മനും ബെല്ലിയും പറയുന്നു.

അതേസമയം, ബൊമ്മന്റെയും ബെല്ലിയുടെയും ആരോപണത്തിന് മറുപടിയുമായി നിർമാതാക്കൾ രംഗത്തെത്തി. ആന സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, വനംവകുപ്പിന്റെയും പാപ്പാൻമാരായ ബൊമ്മൻ, ബെല്ലിയുടെയും ശ്രമങ്ങളെ അംഗീകരിക്കുക എന്നിവയായിരുന്നു 'എലിഫന്റ് വിസ്പറേഴ്സ്' ഡോക്യുമെന്ററിയുടെ പ്രധാന ലക്ഷ്യമെന്ന് നിർമാതാക്കൾ പറയുന്നു. അതേസമയം, ദമ്പതികൾ ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണം നൽകാൻ ഇവർ തയ്യാറായിട്ടില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News