എണ്ണ ഉത്പാദന നിയന്ത്രണത്തിന് ഒപെക് ആലോചന

Update: 2017-07-20 14:21 GMT
Editor : admin
എണ്ണ ഉത്പാദന നിയന്ത്രണത്തിന് ഒപെക് ആലോചന

ആഗോള വിപണിയില്‍ എണ്ണവിലയിടിവ് ഇല്ലാതാക്കാന്‍ ഉല്‍പാദനത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഒപെക് രാജ്യങ്ങള്‍ ആലോചിക്കുന്നു

ആഗോള വിപണിയില്‍ എണ്ണവിലയിടിവ് ഇല്ലാതാക്കാന്‍ ഉല്‍പാദനത്തില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാന്‍ ഒപെക് രാജ്യങ്ങള്‍ ആലോചിക്കുന്നു. ഏപ്രില്‍ മധ്യത്തില്‍ ദോഹയില്‍ നടക്കുന്ന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ സുപ്രധാന യോഗം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും.

സൗദി അറേബ്യ, വെനിസ്വല, ഇറാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഉല്‍പാദനം ജനുവരിയിലെ തോതില്‍ പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത് അടുത്തിടെയാണ്. ഇതേതുടര്‍ന്ന് വിപണിയില്‍ എണ്ണവില കുത്തനെ ഇടിയുന്ന സാഹചര്യം കുറെയൊക്കെ ചെറുക്കാന്‍ സാധിച്ചു. പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ യോഗം ഏപ്രില്‍ 17ന് ദോഹയില്‍ ചേര്‍ന്ന് ഉല്‍പാദന കാര്യത്തില്‍ വ്യക്തത വരുത്തും. ഉല്‍പാദനത്തില്‍ കുറവ് വരുത്തുന്നത് വിപണിയില്‍ വില ഒന്നുകൂടി ഉയര്‍ത്താന്‍ പര്യാപ്തമാകുമെന്നാണ് വിലയിരുത്തല്‍. യോഗത്തില്‍ യു.എ.ഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്റൂഇ സംബന്ധിക്കുമെന്ന് അണ്ടര്‍ സെക്രട്ടറി മതാര്‍ അല്‍ നിയാദി അറിയിച്ചു. നേരത്തെ ദിനംപ്രതി 3.1 ദശലക്ഷം ബാരല്‍ ആയിരുന്ന യുഎഇയുടെ എണ്ണ ഉല്‍പാദനത്തിലും കുറവ് വന്നിട്ടുണ്ട്. പ്രധാന എണ്ണക്കിണറുകളില്‍ അറ്റകുറ്റ പണികള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഉല്‍പാദനം കുറച്ചത്. അടുത്ത വര്‍ഷം മൂന്നര ദശലക്ഷം ബാരല്‍ പ്രതിദിന ഉല്‍പാദനം ലക്ഷ്യമിട്ട് വന്‍തുകയുടെ നിക്ഷേപത്തിനാണ് യുഎഇ ഒരുങ്ങുന്നത്.

Advertising
Advertising

ഉല്‍പാദനം ഗണ്യമായി കുറക്കുന്നതിലൂടെ വിപണിയില്‍ എണ്ണവില വീണ്ടും ഉയരുന്ന സാഹചര്യം ഉണ്ടാകുമെന്ന നിലപാടാണ് ഇറാനും വെനിസ്വലയും ഉയര്‍ത്തിപിടിക്കുന്നത്. എന്നാല്‍ ഉല്‍പാദനത്തില്‍ കാര്യമായ കുറവ് വരുത്തുന്നതിനോട് പ്രധാന ഉല്‍പാദക രാജ്യമായ സൗദി ഇനിയും തയാറായിട്ടില്ല. ദോഹ യോഗത്തില്‍ സൗദി നിലപാട് തന്നെയാകും നിര്‍ണായകം. എണ്ണവില തകര്‍ച്ചയെ തുടര്‍ന്ന് ബദല്‍ സാമ്പത്തിക സാധ്യതകള്‍ ആരായുകയാണിപ്പോള്‍ ഗള്‍ഫ് രാജ്യങ്ങള്‍. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവിത ചെലവ് വര്‍ധിക്കുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News