ഇന്ത്യയും ഒമാനും ഉഭയകക്ഷി പങ്കാളിത്ത മാതൃകയാകാന്‍ കഴിയുമെന്ന് വിദേശകാര്യ സഹമന്ത്രി

Update: 2018-05-27 00:40 GMT
ഇന്ത്യയും ഒമാനും ഉഭയകക്ഷി പങ്കാളിത്ത മാതൃകയാകാന്‍ കഴിയുമെന്ന് വിദേശകാര്യ സഹമന്ത്രി

മസ്കത്തില്‍ നടക്കുന്ന അഞ്ചാമത് ഇന്തോ-അറബ് പങ്കാളിത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.ജെ. അക്ബര്‍

ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന് ഉഭയകക്ഷി പങ്കാളിത്ത മാതൃകയാകാന്‍ കഴിയുമെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവുമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന്റെ അടിസ്ഥാന ശിലകളെന്നും അദ്ദേഹം പറഞ്ഞു. മസ്കത്തില്‍ നടക്കുന്ന അഞ്ചാമത് ഇന്തോ-അറബ് പങ്കാളിത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.ജെ. അക്ബര്‍.

ഇന്ത്യക്കും ഒമാനുമിടയില്‍ കഴിഞ്ഞ 70 വര്‍ഷമായി നയതന്ത്ര പങ്കാളിത്തം നിലനില്‍ക്കുന്നു. വിപുലമായ പ്രതിരോധ-സുരക്ഷാ സഹകരണത്തിന് പുറമെ ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും വ്യാപാര-നിക്ഷേപ ബന്ധവും ഏറെ പ്രാധാന്യമേറിയതാണ്. ഇന്ന് ഒമാനില്‍ ഇന്ത്യക്കാരും ഒമാനികളും ചേര്‍ന്ന് നടത്തുന്ന 3000ത്തോളം സംരംഭങ്ങളുണ്ട്. മൊത്തം 750 കോടി യു.എസ് ഡോളര്‍ നിക്ഷേപമാണ് ഈ സംരംഭങ്ങളിലുള്ളത്.

Advertising
Advertising

ജീവന് ഭീഷണമായ ഭീകരവാദത്തിനെതിരെ എല്ലാവരും കൈകോര്‍ക്കണമെന്ന് എം.ജെ. അക്ബര്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതു പോലെ നല്ല ഭീകരവാദം, ചീത്ത ഭീകരവാദം എന്നിങ്ങനെയില്ല. അത്തരം പൈശാചികതക്ക് ഒരു തരത്തിലും കുടപിടിക്കരുത്. ഇക്കാര്യത്തിലുള്ള കാപട്യവും അലംഭാവവും ആത്മഹത്യാപരമായിരിക്കുമെന്നും എം.ജെ. അക്ബര്‍ കൂട്ടിച്ചര്‍ത്തു.

സാങ്കേതികവിദ്യ, ആരോഗ്യം, ഔഷധം, പുനരുപയുക്ത ഊര്‍ജം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വൈദഗ്ധ്യ വികസനം, വിനോദസഞ്ചാരം തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്. ബുധനാഴ്ച തുടങ്ങിയ ഇന്തോ-അറബ് സമ്മേളനം വ്യാഴാഴ്ച സമാപിക്കും.

Tags:    

Similar News