തീര്‍ഥാടക പ്രവാഹം ശക്തമായി; ഹജ്ജിനുള്ള പദ്ധതികള്‍ നടപ്പിലാക്കിത്തുടങ്ങി

ഇരു ഹറമുകളിലും ഹാജിമാര്‍ക്കാവശ്യമായ സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്

Update: 2018-07-19 02:46 GMT

തീര്‍ഥാടക പ്രവാഹം ശക്തമായതിന് പിന്നാലെ ഹജ്ജിനുള്ള പദ്ധതികള്‍ നടപ്പിലാക്കിത്തുടങ്ങി. ഇരു ഹറമുകളിലും ഹാജിമാര്‍ക്കാവശ്യമായ സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹറമിന്റെ വാതിലുകളും ഗോവണികളും തീര്‍ഥാടകര്‍ക്കായി തുറന്നിട്ടു.

മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ 210ഉം മസ്ജിദുന്നബവിയിലെ നൂറും വാതിലുകള്‍ തീര്‍ഥാടകര്‍ക്കായി തുറന്നിട്ടു കഴിഞ്ഞു. ഇതില്‍ 38 എണ്ണം അവശതയുള്ളവര്‍ക്കും അസുഖക്കാര്‍ക്കുമാണ്. 28 ചലിക്കുന്ന ഗോവണികളും പ്രവര്‍ത്തിക്കുന്നു. വെള്ളിയാഴ്ചയോടെ തീര്‍ഥാടക പ്രവാഹത്തിന്റെ ആദ്യ ഘട്ടത്തിന് ഹറനമുകള്‍ സാക്ഷ്യം വഹിക്കും. ഇതിനു മുന്നോടിയായി പ്രാബല്യത്തിലായി ഹജ്ജിന്റെ പദ്ധതികള്‍. സംസം വെള്ള വിതരണത്തിന് മക്കയിലും മദീനയിലുമായി അര ലക്ഷത്തോളം കണ്ടെയിനറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഇനി മുതല്‍ ഹജ്ജനുബന്ധ സെമിനാറുകളും ഖുര്‍ആന്‍ വിതരണവും സജ്ജമാകും.

പ്രഭാഷണങ്ങള്‍ 10 ഭാഷയിലേക്ക് തത്സമയ തര്‍ജമക്കും സംവിധാനമായി. നിലവില്‍ ഒരു മണിക്കൂറില്‍ കഅ്ബ വലയം വെക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. ഇത് കൂടുന്നതും തിരക്കും കണക്കാക്കി കൂടുതല്‍ സുരക്ഷാ വിന്യാസവുമായി. ഹറമും പരിസരവും സമ്പൂര്‍ണ ശീതീകരണത്തിലേക്ക് മാറിക്കഴിഞ്ഞു. എണ്ണായിരത്തിലേറെ പ്രാഥമിക കൃത്യ കേന്ദ്രങ്ങളും, ആറായിരം അംഗശുദ്ധീകരണ കേന്ദ്രങ്ങളും തയാറാണ്. ഇരു ഹറം കാര്യാലയ വകുപ്പ് തലവന്‍ ശൈഖ് അബ്ദുറഹ്മാന്‍ അല്‍ സുദൈസ് സര്‍വ സജ്ജമായ ഹറമുകളിലേക്ക് തീര്‍ഥാടകരെ സ്വാഗതം ചെയ്തു.

Tags:    

Similar News