ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; ആദ്യ ഘട്ടം മെയ് 28 മുതല്‍

എന്നാൽ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍ നില 50 ശതമാനത്തില്‍ തന്നെ തുടരും

Update: 2021-05-27 02:03 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിന്‍റെ ആദ്യ ഘട്ടം മെയ് 28 മുതല്‍ നടപ്പിലാക്കാന്‍ മന്ത്രിസഭാ തീരുമാനം. വാക്സിനെടുത്തവര്‍ക്ക് വിവിധ മേഖലകളിലായി കൂടുതല്‍ ഇളവ് അനുവദിക്കും. എന്നാൽ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഹാജര്‍ നില 50 ശതമാനത്തില്‍ തന്നെ തുടരും.

പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അസീസ് അല്‍ത്താനിയുടെ അധ്യക്ഷതില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. മെയ് 28 വെള്ളിയാഴ്ച ആദ്യ ഘട്ട ഇളവുകള്‍ നിലവില്‍ വരും.

എന്നാല്‍ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ 50 % ഹാജര്‍നില തുടരും. രണ്ട ഡോസ് വാക്സിന്‍ സ്വീകരിച്ച 15 പേരെ വെച്ച് ഓഫീസിനകത്ത് യോഗങ്ങള്‍ സംഘടിപ്പിക്കാം. ഒറ്റയ്ക്കോ കുടുംബമായോ കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ മാസ്ക് വേണ്ടതില്ല. വാക്സിനെടുത്ത പത്ത് പേര്‍ക്കും അല്ലാത്ത അഞ്ച് പേര്‍ക്കും താമസകേന്ദ്രങ്ങള്‍ക്കകത്തും മുറ്റങ്ങളിലുമായി ഒത്തുചേരാം. ഖത്തര്‍ മെട്രോ, കര്‍വ ബസ് തുടങ്ങി പൊതുഗതാഗത സര്‍വീസുകള്‍ 30% ശേഷിയില്‍ ആഴ്ചയില്‍ മുഴുവന്‍ സര്‍വീസ് നടത്തും. റസ്റ്റോറന്‍റുകള്‍ കഫ്തീരിയകള്‍ എന്നിവയ്ക്കും 30 ശതമാനം ശേഷിയോടെ ആളുകലെ പ്രവേശിപ്പിക്കാം.

പാര്‍ക്കുകള്‍, കോര്‍ണീഷ് ബീച്ചുകള്‍ എന്നിവിടങ്ങളില്‍ അഞ്ച് പേര്‍ക്ക് വരെ ഒത്തുചേരാം, ഒരേ കുടുംബമാണെങ്കില്‍ കൂടുതല്‍ പേരാകാം. തനിച്ചുള്ള വ്യായാമങ്ങള്‍ക്ക് അനുമതിയുണ്ട്. സ്കൂളുകളും ട്രെയിനിങ് സെന്‍ററുകളും 30% ഹാജര്‍ നിലയില്‍ തുറക്കാം, ജീവനക്കാര്‍ വാക്സിന്‍ സ്വീകരിച്ചവരാകണം. 30% ശേഷിയോടെ ബ്യൂട്ടി, ഹെയര്‍ സലൂണുകള്‍ തുറക്കാം. ജീവനക്കാരും ഉപഭോക്താക്കളും വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരാകണം. ഡ്രൈവിങ് സ്കൂളുകളുടെ പ്രവര്‍ത്തനവും 30% ശേഷിയോടെയും രണ്ട് ഡോസ് വാക്സിനെടുത്ത ജീവനക്കാരെ മാത്രം വെച്ചും പുനരാരംഭിക്കാം.

സിനിമാ തിയറ്ററുകളും ഇതേ നിബന്ധനകളോടെ പ്രവര്‍ത്തിച്ചുതുടങ്ങും. സൂഖുകളും മുപ്പത് ശതമാനം ശേഷിയോടെ ആഴ്ചയില്‍ എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. എന്നാല്‍ പള്ളികള്‍, സൂഖുകള്‍, ഷോപ്പിങ് കോംപ്ലക്സുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവിടങ്ങളിലേക്ക് 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. വിവാഹചടങ്ങുകള്‍ക്കും ഈ ഘട്ടത്തില്‍ അനുമതിയില്ല.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News