ഇറാന്റെ ആക്രമണം: ബഹ്റൈൻ ബാപ്കോ എനർജീസ് ഫോഴ്‌സ് മെജൂർ പ്രഖ്യാപിച്ചു
കരാർ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത സാഹചര്യം നേരിടുമ്പോഴാണ് ഇത്തരം നടപടി സ്വീകരിക്കുന്നത്
Update: 2026-03-09 08:32 GMT
മനാമ: മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷ സാഹചര്യങ്ങളും റിഫൈനറി കോംപ്ലക്സിന് നേരെയുണ്ടായ ആക്രമണവും കണക്കിലെടുത്ത് ബഹ്റൈനിലെ സംയോജിത ഊർജ കമ്പനിയായ ബാപ്കോ എനർജീസ് തങ്ങളുടെ പ്രവർത്തനങ്ങളിൽ ഫോഴ്സ് മെജൂർ പ്രഖ്യാപിച്ചു. അപ്രതീക്ഷിത കാരണങ്ങളാൽ കരാർ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്ത സാഹചര്യം നേരിടുമ്പോഴാണ് ഇത്തരം നടപടി സ്വീകരിക്കുന്നത്. എന്നാൽ രാജ്യത്തെ ആഭ്യന്തര വിപണിയിലെ ആവശ്യങ്ങൾ പൂർണമായും നിറവേറ്റാൻ സാധിക്കുമെന്നും തടസ്സമില്ലാതെ ഇന്ധന വിതരണം ഉറപ്പാക്കാൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങൾ ബാപ്കോ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ തങ്ങളുടെ പങ്കാളികളെയും ഉപഭോക്താക്കളെയും കൃത്യസമയത്ത് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.