Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാനിലെ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം ജനുവരി 1ലേക്ക് നീട്ടി. ഇതനുസരിച്ച് ജനുവരി മുതൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത ശീതളപാനീയങ്ങൾ ഒമാനിൽ വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല. നേരത്തെ ഇത് നവംബർ 1 മുതൽ നടപ്പിലാക്കുമെന്നായിരുന്നു നികുതി അതോറിറ്റി അറിയിച്ചിരുന്നത്.
ഇറക്കുമതിക്കാർക്കും, നിർമാതാക്കൾക്കും, വ്യാപാരികൾക്കും ഡിടിഎസ് ആവശ്യകതകൾ പൂർണമായി പാലിക്കുന്നതിന് അധിക സമയം നൽകുന്നതിനാണ് നീട്ടിയത്. പുതിയ സമയപരിധിക്ക് മുമ്പ് ഈ വിഭാഗത്തിൽ പെടുന്ന ശീതളപാനിയങ്ങൾ അംഗീകൃത ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. 2026 ജനുവരി 1 മുതൽ, സ്റ്റാമ്പ് ഇല്ലാതെ ഏതെങ്കിലും എക്സൈസ് ഉൽപ്പന്നത്തിന്റെ വിൽപ്പന, വിതരണം അല്ലെങ്കിൽ പ്രചരണം ഒമാനിൽ കർശനമായി നിരോധിക്കുമെന്ന് അതോറിറ്റി അറിയിച്ചു.
സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, മറ്റ് എക്സൈസ് പാനീയങ്ങൾക്കും ഇത് ബാധകമാണ്. നിയമലംഘനങ്ങൾ തടയുന്നതിനും, നികുതി പിരിവ് സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും, നിയമവിരുദ്ധമായ വസ്തുക്കളിൽ നിന്ന് വിപണിയെ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് സംരംഭം. 2019 ന്റെ മധ്യത്തിലാണ് രാജ്യത്ത് എക്സൈസ് നികുതി നിയമം പ്രാബല്യത്തിൽ വന്നത്. ആദ്യം സിഗരറ്റുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ പദ്ധതി പിന്നീട് ഷീഷ, തമ്പാക്ക് ഉൽപന്നങ്ങൾ എന്നിവയിലേക്കും വ്യാപിപ്പിച്ചു. പിന്നീടാണ് കാർബണേറ്റഡ് പാനീയങ്ങൾ, എനർജി ഡ്രിങ്ക്സ് തുടങ്ങിയവയിലേക്കും ഡിജിറ്റൽ ടാഗ് നിർബന്ധമാക്കാൻ തീരുമാനിച്ചത്.