ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ജയ്ശ്രീറാം വിളി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ചൂണ്ടിക്കാണിച്ച് സ്‌കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവാണ് പരാതി നൽകിയത്
മസ്‌കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ജയ് ശ്രീരാം മുദ്രാവാക്യം ഉയർത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സ്‌കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവ് പരാതി നൽകി. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാണിച്ചാണ് പരാതി. ജനുവരി 18 ന് ആയിരുന്നു ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് തന്നെ ഫലപ്രഖ്യാപനവും നടന്നിരുന്നു. വിജയിച്ച സ്ഥാനാർത്ഥികളെ തോളിലേറ്റി കോമ്പൗണ്ടിന് പുറത്ത് പ്രകടനവും നടന്നു. ഇതിനിടയിലാണ് ഒരു സംഘം ജയ്ശ്രീരാം മുദ്രാവാക്യം വിളിച്ചത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് സ്‌കൂളിലെ സ്‌കൂളിലെ ഒരു വിദ്യാർത്ഥിയുടെ രക്ഷിതാവ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കും ഇന്ത്യൻ സമൂഹത്തിനും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും പരാതിയിൽ പറയുന്നു. അതേസമയം പരാതി മെയിൽ കിട്ടിയതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ പ്രതികരിച്ചിട്ടില്ല.
തെരഞ്ഞെടുപ്പിൽ മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പിന് മുൻപുള്ള വാർത്താ സമ്മേളനത്തിൽ ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ട്. അതുകൊണ്ട് തന്നെ ചട്ടലംഘനം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇന്ത്യൻ സ്‌കൂൾ ബോർഡിലേക്ക് വിജയിച്ച അഞ്ച് പേരിൽ മൂന്നുപേരും മലയാളികളാണ്. പി.ടികെ ഷമീർ, കൃഷ്‌ണേന്ദു, പി.പി നിതീഷ് കുമാർ, എ്‌നനിവരാണ് തെരഞ്ഞെടുക്കപ്പെട്ട മലയാളികൾ, ആർ ദാമോദർ കാട്ടി, സയ്യിദ് അഹമദ് സൽമാൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ. നാല് മലയാളികളടക്കം എട്ട് സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.